മുസ്ലിം ലീഗും കോഴവിവാദത്തില്‍ ! അഴീക്കോട് എംഎല്‍എ കെ.എം ഷാജി 25 ലക്ഷം വാങ്ങിയെന്ന് ലീഗ് നേതാക്കള്‍; ഇടപാട് നടന്നത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെന്ന് ആരോപണം

കണ്ണൂര്‍: മുസ്ലീം ലീഗ് എംഎല്‍എ കെ.എം ഷാജിക്കെതിരേ കോഴ ആരോപണം. കണ്ണൂരിലെ മുസ്ലീം ലീഗ് നേതാക്കളാണ് കെ.എം ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന ആരോപണവുമായി രംഗത്തുവന്നത്. പൂതപ്പാറയിലെ മുസ്ലീം ലീഗ് നേതാക്കള്‍ എംഎല്‍എയ്‌ക്കെതിരേ അഴിക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിക്ക് പരാതി നല്‍കി. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കോഴ ഇടപാട് നടന്നത്. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കുന്നതിന് പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട് ശാഖാ കമ്മറ്റിയെ അഴീക്കോട് ഹൈസ്‌കൂള്‍ കമ്മറ്റി സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്ലസ് ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് കെട്ടിട നിര്‍മ്മാണ ചെലവിലേക്ക് ഒരു തസ്തികയ്ക്ക് സമാനമായ തുക നല്‍കാമെന്ന് ഹൈസ്‌കൂള്‍ കമ്മിറ്റി ഉറപ്പ് നല്‍കിയെന്നാണ് ആരോപണം.

2014ല്‍ സ്‌കൂളില്‍ പ്ലസ്ടു അനുവദിച്ചു. തുടര്‍ന്ന് വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാല്‍ കെ.എം ഷാജി എംഎല്‍എ ഇടപെട്ട് തുക ഇപ്പോള്‍ നല്‍ണ്ടേതില്ലെന്നും തന്നോട് ചര്‍ച്ച ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നും ഷാജി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ മാനേജര്‍ ഇപ്രകാരം അറിയിച്ചുവെന്നാണ് ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ വെളിപ്പെടുത്തല്‍.

പിന്നീട് പഞ്ചായത്ത് കമ്മറ്റി എംഎല്‍എയുമായി ബന്ധപ്പെട്ടപ്പോള്‍ തുക വാങ്ങേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ 2017 ജൂണില്‍ സ്‌കൂള്‍ കമ്മറ്റി ജനറല്‍ ബാഡിയില്‍ സ്‌കൂള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചിലവാക്കിയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കെ.എം ഷാജി തുക കൈപ്പറ്റിയതായി ബോധ്യപ്പെട്ടുവെന്ന് പഞ്ചായത്ത് കമ്മറ്റി വെളിപ്പെടുത്തി.

 

Related posts