കഷ്ടം തന്നെ..! നാട്ടില്‍ മോഷ്ടാക്കള്‍ അഴിഞ്ഞാടുമ്പോള്‍ വാഹനപരിശോധനയുമായി പോലീസ്

ALP-POLICE-CHECKINGഅമ്പലപ്പുഴ: നാടു മുഴുവന്‍ മോഷ്ടാക്കള്‍ അഴിഞ്ഞാടുമ്പോള്‍ വാഹന പരിശോധനയുമായി പോലീസ്. കഴിഞ്ഞ ഒരാഴ്ചക്കിടെ പുന്നപ്ര അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലായി നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നു. പണം, സ്വര്‍ണം, മൊബൈല്‍ ഫോണ്‍ എന്നിവയടക്കം ലക്ഷങ്ങളുടെ തട്ടിപ്പാണ് വിവിധ മോഷണങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് പോലീസിനുള്ളത്. നീര്‍ക്കുന്നം, വളഞ്ഞവഴി, കാക്കാഴം, പുന്നപ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയായി മോഷണങ്ങള്‍ നടന്നുവരുന്നത്.

വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്താണ് എല്ലാ വീട്ടിലും മോഷണം നടന്നിരിക്കുന്നത്. അതു കൊണ്ടു തന്നെ് ഒരേ സംഘമാണെന്ന് ഉറപ്പാണ്. അടുത്തടുത്ത വീടുകളിലാണു മോഷണം നടന്നതും. കഴിഞ്ഞ ദിവസം എസ്എന്‍ കവലക്കു വടക്കുവശം പള്ളിപ്പറമ്പില്‍ നൂറിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. സ്വര്‍ണം, മൊബൈല്‍ ഫോണ്‍, പണം എന്നിവ നഷ്ടപ്പെട്ടിരുന്നു.

രണ്ടു ദിവസം വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നാടു മുഴുവന്‍ മോഷ്ടാക്കള്‍ അഴിഞ്ഞാടി നാട്ടുകാരുടെ ഉറക്കം കെടുത്തുമ്പോഴും യാതൊരു കുലുക്കവു മില്ലാതെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. പോലീസിനിപ്പോഴും വാഹന പരിശോധനയിലാണ് താല്‍പ്പര്യം. രാത്രികാല പട്രോളിംഗ് നടത്താത്തതുമൂലം മോഷ്ടാക്കള്‍ നാട് കൈയടക്കിയിരിക്കുകയാണ്.

പൊതു ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നടത്തേണ്ട പോലീസ് ഇതിനു തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മോഷണം വ്യാപകമായിട്ടും ഒരാളെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. രാത്രികാല പട്രോളിംഗിന് പോലീസുകാര്‍ കുറവാണെന്നാണ് ഇവര്‍ പറയുന്നത്.  ആവശ്യത്തിനു പോലീസുകാരെ നല്‍കി രാത്രി കാല പട്രോളിംഗ്ശക്തമാക്കണമെന്നും ആവശ്യമാണെങ്കില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെയും കൂട്ടിയോജിപ്പിച്ച് രാത്രികാലങ്ങളില്‍ മോഷ്ടാക്കള്‍ വിലസുന്നത് തടയണമെന്ന ആവശ്യം ശക്തമാകുകയാണ്.

Related posts