ആനയെ പേടിക്കാം, പിണ്ടത്തെയോ? കക്കൂസ് സൗകര്യം നല്‍കിയില്ല; കണ്ണൂരിലെ സിപിഎമ്മിന്റെ ഉന്നത നേതാവിന്റെ മകന്‍ സ്‌റ്റേഷനില്‍ കയറി പോലീസുകാരെ തെറിവിളിച്ചു

കണ്ണൂര്‍: കണ്ണൂരിലെ സിപിഎമ്മിന്റെ ഉന്നത നേതാവിന്റെ മകന് പോലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റില്‍ പോകാന്‍ സൗകര്യം നല്‍കിയില്ലെന്നു പറഞ്ഞ് പോലീസ് നേരെ അസഭ്യവര്‍ഷം. ഇന്നുരാവിലെ കണ്ണൂരിലെ ഒരു പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം.

രാവിലെ 8.30 ഓടെ സിപിഎം നേതാവിന്റെ മകന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം പോലീസ് സ്‌റ്റേഷനു സമീപം ടൂറിസ്റ്റ് ബസില്‍ വന്നിറങ്ങി. ബസില്‍ നിന്നിറങ്ങിയ സിപിഎം നേതാവിന്റെ മകന്‍ സ്‌റ്റേഷനില്‍ കയറി തന്റെ കൂടെയുള്ളവര്‍ക്ക് ടോയ്‌ലറ്റില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെടു. സമീപത്തു തന്നെ നഗരസഭയുടെ കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉണ്ടെന്നും അവിടേക്ക് പോകാനും പോലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇയാള്‍ പോലീസിനു നേരേ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

പോലീസ് സ്‌റ്റേഷനില്‍ വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ ഉണ്ടായ സ്ഥിതിക്ക് അപരിചിതരായ ആളുകളെ പോലീസ് സ്‌റ്റേഷനില്‍ പ്രവേശിപ്പിക്കാന്‍ സുരക്ഷയുടെ ഭാഗമായി സാധിക്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

ഇയാള്‍ സ്‌റ്റേഷനില്‍ നിന്നു പോയ ശേഷമാണ് ഇത് സിപിഎം നേതാവിന്റെ മകനാണെന്ന് പോലീസുകാര്‍ക്ക് മനസിലായത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് എസ്പിക്ക് നല്‍കി.

Related posts