സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ഫലത്തിലെ വിത്യാസം മൂലം അര്‍ധരാത്രി വീട്ടമ്മയുടെയും മക്കളുടെയും വിദേശയാത്രമുടങ്ങി.
വിദേശയാത്രയ്ക്കു മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവർ രണ്ടു തവണ നടത്തിയ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ രണ്ടും നെഗറ്റീവായിരുന്നു.
എന്നാൽ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി രാത്രി യാത്ര തിരിക്കാന്‍ മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നടത്തിയ റാപ്പിഡ് പിസിആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവായതോടെ യാത്ര മുടങ്ങി.
ഇതോടെ ദുരിതത്തിലായ കുടുംബം പുറത്തെത്തി വീണ്ടും റാപിഡ് പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ ഫലം വീണ്ടും നെഗറ്റീവ് !.
കോഴിക്കോട് അരീക്കാട് സ്വദേശിയായ വീട്ടമ്മ റുക്സാനയും മൂന്നു കുട്ടികളുമാണ് ദുബായിയിലേക്കുള്ള യാത്ര മുടങ്ങി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അര്‍ധരാത്രിയോടെ മടങ്ങിയത്.
ദുബായിയില്‍ ഐടി കമ്പനിയില്‍ ജീവനക്കാരനായ ഭര്‍ത്താവിനടുത്തേക്കു പോകാനാണ് ഇവർ ടിക്കറ്റ് ബുക്കുചെയ്തത്.
യാത്ര ബിസിനസ് ക്ലാസിലായതിനാല്‍ ഒന്നരലക്ഷത്തോളം രൂപ ടിക്കറ്റിനായി ഓണ്‍ലൈനില്‍ നല്കി. കഴിഞ്ഞ ദിവസം രാത്രി 11-ന് കരിപ്പൂരില്‍ നിന്നായിരുന്നു വിമാനം.
പുറപ്പെടും മുന്‍പ് റാപിഡ് പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമായതിനാല്‍ കോവിഡ് ഇല്ലെന്ന് ഉറപ്പിക്കാന്‍ അരയിടത്തുപാലത്തെ സ്വകാര്യ ലാബില്‍ നിന്നും യുവതിയും കുട്ടികളും ആര്‍ടിപിസിആര്‍ പരിശോധന നടത്തി.
നെഗറ്റീവ് ആയിരുന്നു ഫലം . എന്നാൽ യാത്രപുറപ്പെടേണ്ട ഫെബ്രുവരി രണ്ടിനു കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രി 7.11 ന് ഇതേ സ്ഥാപനത്തിന്റെ ലാബില്‍ റാപിഡ് പിസിആര്‍ ടെസ്റ്റ് നടത്തിയപ്പോൾ ലഭിച്ച ഫലം പോസിറ്റീവായതാണ് യാത്ര മുടക്കിയത്.
മണിക്കൂറുകള്‍ക്കിടയില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലെ വൈരുധ്യം സംബന്ധിച്ച് ചോദിച്ചപ്പോള്‍ ലാബ് അധികൃതര്‍ കൈമലര്‍ത്തി.
തുടര്‍ന്ന് വിമാനക്കമ്പനി പ്രതിനിധികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണെടുത്തില്ലെന്നും യുവതി പറഞ്ഞു.
സ്വകാര്യ ലാബുകളിൽ മണിക്കൂറുകള്‍ മാത്രം വ്യത്യാസത്തില്‍ നടത്തുന്ന പരിശോധനകളില്‍ കോവിഡ് പരിഫോധനാഫല റിപ്പോര്‍ട്ട് മാറിവരുന്ന സാഹചര്യം അന്വേഷിക്കണമെന്നും വിദേശ യാത്രയ്ക്ക് പോകുന്നവരുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസിനും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ഇവര്‍ പരാതി നല്കി.