കര്‍ണാടക സര്‍ക്കാര്‍ താഴെവീഴുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ? കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത് ഏഴ് എംഎല്‍എമാര്‍; രണ്ടു പേര്‍ എവിടെയെന്ന് യാതൊരു വിവരവുമില്ല…

എന്‍ഡിഎ മന്ത്രി സഭ വീണ്ടും കേന്ദ്രത്തില്‍ അധികാരമേറ്റതിനു പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ വീണേക്കുമെന്ന ഭീതി ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ നിന്നും ഏഴ് എംഎല്‍എ മാര്‍ വിട്ടു നിന്നത് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുകയാണ്. ബുധനാഴ്ച നടന്ന യോഗത്തില്‍ ഇവര്‍ ഹാജരാകാതിരുന്നത് പാര്‍ട്ടിയെയും പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കുന്ന ഒരു വര്‍ഷമായ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.കഷ്ടിച്ചു ഭൂരിപക്ഷമുള്ള മന്ത്രിസഭയുടെ ഭാവി ഇതോടെ അനശ്ചിതത്വത്തിലായിരിക്കുകയാണ്.

മന്ത്രിമാരായ ആര്‍ റോഷന്‍ ബെയ്ഗും രമേശ് ജാര്‍ക്കിഹോളിയും ഉള്‍പ്പെടെയുള്ളവരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ 79 ല്‍ 72 എംഎല്‍എ മാരും യോഗത്തില്‍ ഹാജരായിരുന്നെന്ന് കോണ്‍ഗ്രസ് ലെജിസ്ളേറ്റീവ് പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. അഞ്ച് എംഎല്‍എമാര്‍ നേരത്തേ അവധി ചോദിച്ചിരുന്നെന്നും എന്നാല്‍ റോഷന്‍ ബെയ്ഗിനേയും രമേശ് ജാര്‍ക്കിഹോളിയേയും മാത്രം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മന്ത്രി ആര്‍ രാമലിംഗ റെഡ്ഡി വിദേശ ടൂറിലാണ്. ബയ്രാതി ബസവരാജിന് അസുഖം മൂലമാണ് എത്താതിരുന്നത്. മറ്റ് എംഎല്‍എ മാരായ റഹീംഖാന്‍, സുബ്ബാ റെഡ്ഡി, രാജശേഖര്‍ പാട്ടീല്‍ എന്നിവര്‍ തദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ്.

അതേസമയം ബെയ്ഗും ജാര്‍ക്കി ഹോളിയും പാര്‍ട്ടി വിടില്ലെന്ന ആത്മവിശ്വസം പുലര്‍ത്തുകയാണ് സിദ്ധരാമയ്യ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തകര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് കൂട്ടുകക്ഷി സര്‍ക്കാര്‍ ആടിയുലഞ്ഞ് നില്‍ക്കുകയാണ്. തങ്ങളുടെ പാളയത്തില്‍ നിന്നും എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്ക് ഉണ്ടാകാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയാണ് ഇരു പാര്‍ട്ടികളും നീങ്ങുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടക സര്‍ക്കാര്‍ വീഴുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ണാടകയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വന്‍ തോല്‍വി ഏറ്റുവാങ്ങി.

Related posts