പ്രളയത്തിനുശേഷം സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും തോടുകളും അതിവേഗം വരളുന്നു! ശാസ്ത്രജ്ഞര്‍ വിളിക്കുന്നത് ഹംഗ്രി വാട്ടര്‍ പ്രതിഭാസമെന്ന്; കേരളത്തെ കാത്തിരിക്കുന്നത് കടുത്ത വരള്‍ച്ചയോ

നൂറ്റാണ്ടിലെ വലിയ പ്രളയത്തിനുശേഷം അടുത്തതായി കേരളത്തെ വലയ്ക്കാന്‍ പോവുന്നത് കടുത്ത വരള്‍ച്ചയെന്ന് സൂചന. പ്രളയത്തിനുശേഷം ഇപ്പോള്‍ സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും തോടുകളും അതിവേഗം വെള്ളംപറ്റി പിന്‍വലിയുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കഴിഞ്ഞ ഏതാനും മാസങ്ങളില്‍ തിമര്‍ത്തൊഴുകിയ നദികള്‍ ദിവസങ്ങള്‍ കഴിഞ്ഞതോടു കൂടി ജലനിരപ്പ് ശോഷിച്ച് ആറ്റിലെ മണല്‍ പരപ്പുകള്‍ തെളിയുന്ന സ്ഥിതിയിലേക്ക് എത്തി.

പ്രളയം സൃഷ്ടിച്ച പെരിയാര്‍, ഭാരതപ്പുഴ, പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ എന്നി നദികളുടെ എല്ലാം അടിത്തട്ട് തെളിഞ്ഞിട്ടുണ്ട്. ആറ്റില്‍ മിക്ക കടവുകളിലും ചെളിയും പ്ലാസ്റ്റിക് വസ്തുക്കളും അടിഞ്ഞു കൂടിയിരിക്കുകയുമാണ്. കുളിക്കടവുകളില്‍ ഇറങ്ങുക ദുഷ്‌കരമാണ്. ജീവന്‍ പണയംവെച്ച് വേണം ഇവിടെ ഇറങ്ങുവാന്‍. അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ സുരക്ഷിതമായി കടവുകളില്‍ ഇറങ്ങുവാന്‍ പോലും സാധിക്കുകയുള്ളൂ.

പത്തനംതിട്ടയില്‍ പമ്പാനദിയില്‍ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ഏകദേശം 30 അടിയോളം വെള്ളം താണു. ജൈവാംശമോ മണലോ കലരാതെ അതിവേഗം ഒഴുകുന്ന ഈ വെള്ളത്തെ വിശന്നുപായുന്ന ജലം (ഹംഗ്രി വാട്ടര്‍) എന്നാണു ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.

ഭൂഗര്‍ഭത്തിലേക്ക് ഈ ജലം ഇറങ്ങാറില്ല. മണിമല, അച്ചന്‍കോവില്‍, കല്ലട ആറുകളിലും ജലനിരപ്പു താണു. മണിമലയാറ്റില്‍ മാത്രമാണു പൂര്‍ണമായും തെളിഞ്ഞ വെള്ളം ഒഴുകുന്നത്. കോട്ടയത്തു മീനച്ചിലാര്‍ ഒരാഴ്ച കൊണ്ടു വറ്റാറായി. രണ്ടാഴ്ച മുന്‍പു 4.38 മീറ്റര്‍ വരെ ഉയര്‍ന്ന ജലനിരപ്പ് 0.90 മീറ്ററായി താഴ്ന്നു വേനല്‍ക്കാലത്തെ നിലയിലായി. വേനല്‍ക്കാലം അടുക്കുമ്പോള്‍ എന്താകും അവസ്ഥ എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ആശങ്കപ്പെടുന്നത്.

Related posts