തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ സമരത്തിനിടയിലെ ലാത്തിച്ചാർജിന് കാരണം സമരക്കാരുടെ പ്രകോപനമാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിന് പിടിച്ചു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഗവർണറോടൊപ്പം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും കായിക മന്ത്രി ഒ.ജെ. ജനീഷും ചടങ്ങിൽ വേദിയിലുണ്ടായിരുന്നു.
പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിപാടിയായതുകൊണ്ടാണ് വന്ദേമാതരം ആലപിച്ചതെന്ന് സർക്കാർ ഔദ്യോഗിക വിശദീകരണം നൽകിയെങ്കിലും പ്രതിഷേധക്കാർ അത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്നുണ്ടായ സംഘർഷാവസ്ഥയ്ക്കും പോലീസ് നടപടിക്കും ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചാണ് സ്പെഷൽ ബ്രാഞ്ച് ഇപ്പോൾ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
