കക്കൂസ് ടാങ്കിന് കയ്യും കാലും മുഖവും വെച്ചാല്‍ ഉണ്ടാകുന്ന സാധനമാണ് എം.എം മണി; സിപിഎമ്മിനെതിരേ തുറന്നടിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍

തിരുവനന്തപുരം:സിപിഎമ്മിനും എം.എം മണിയ്ക്കുമെതിരേ കടുത്തഭാഷയിലുള്ള വിമര്‍ശനവുമായി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. സിപിഐയുടെ ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് മുന്നണിയിലെ അസ്വസ്ഥതകള്‍ ശിവരാമന്‍ തുറന്നു പറഞ്ഞത്. എം.എം. മണി സിപിഐയുടെ പുറകെ നടന്ന് അസഭ്യം പറയുകയാണെന്നും സിപിഎം പറയുന്നത് അതേപടി അനുസരിക്കാന്‍ കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു.

നെടുങ്കണ്ടത്ത് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനവേദിയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വേദിയിലിരിക്കെയായിരുന്നു ശിവരാമന്റെ വിമര്‍ശനം. സിപിഐ യെ മുഖ്യശത്രുവായിട്ടാണ് സിപിഎം കണക്കാക്കുന്നതെന്നും കക്കൂസ് ടാങ്കിന് കയ്യും കാലും മുഖവും വെച്ചാല്‍ ഉണ്ടാകുന്ന സാധനമാണ് മണിയെന്ന് പറയാന്‍ അറിയാത്തതുകൊണ്ടല്ലെന്നും ശിവരാമന്‍ പറഞ്ഞു. ഇടതുമുന്നണിയിലെ വിഴുപ്പല്ല സിപിഐ. ഞങ്ങളെ നോക്കി ആരും കണ്ണുരുട്ടേണ്ട. സ്വന്തം കാലില്‍ നില്‍ക്കുന്നവരാണ് സിപിഐ. ഞങ്ങള്‍ക്ക് ഒരു തമ്പുരാന്റെയും തണല്‍ വേണ്ട. പക്ഷെ പുറകെ നടന്ന് പുലയാട്ട് നടത്തിയാല്‍ തിരിഞ്ഞ് നിന്ന് അര്‍ഹിക്കുന്നത് കൊടുക്കാനും തങ്ങള്‍ക്കറിയാമെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.

മൂന്നാര്‍, കൊട്ടാക്കമ്പൂര്‍ വിഷയങ്ങളില്‍ വളഞ്ഞിട്ട് ആക്രമിച്ച സിപിഎമ്മിനും മന്ത്രി എം.എം.മണിക്കും അതേ നാണയത്തിലാണ് ശിവരാമന്‍ മറുപടി നല്‍കിയത്. സിപിഐയെ പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രി എം.എം. മണിയുടേത് മുന്നണി മര്യാദയുടെ ലംഘനമാണ്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. സിപിഐയെ നിരന്തരം വിമര്‍ശിക്കുന്ന സിപിഎം നേതൃത്വത്തിനെതിരേയും വിമര്‍ശനമുയര്‍ന്നു. കണ്ണുരുട്ടി സിപിഐയെ പേടിപ്പിക്കാമെന്നു കരുതേണ്ടയെന്നും കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ സിപിഎം കൂലിക്ക് ആളെ വിളിക്കുന്നതാണ് നല്ലതെന്നും ശിവരാമന്‍ വ്യക്തമാക്കി.

Related posts