മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല ! നിയമസഭയില്‍ കെ.എന്‍.എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍; എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ആര്യാടന്‍…

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ കെഎന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. കഴിഞ്ഞയാഴ്ചയും ഖാദര്‍ ഇതേ ആവശ്യം ഉന്നയിച്ച് സബ്മിഷന് നോട്ടീ്‌സ് നല്‍കിയെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെയാണ് കഴിഞ്ഞതവണ കെ.എന്‍.എ. ഖാദര്‍ പിന്മാറിയത്.

നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ.എന്‍.എ. ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ്. വിഷയത്തില്‍ തീരുമാനമെടുത്തതോടെയാണ് കെ.എന്‍.എ ഖാദര്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയത്. ശൂന്യവേളയുടെ അവസാനം ഇത് സഭ പരിഗണിക്കും.

ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് കെ.എന്‍.എ. ഖാദറിന്റെ ആവശ്യം. നേരത്തെ ജില്ലയിലെ പല വേദികളിലും അദ്ദേഹം ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ ഈ വിഷയത്തെച്ചൊല്ലി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഏറ്റുമുട്ടിയിരുന്നു. മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദുമാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.

വിഷയത്തില്‍ എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസോ യുഡിഎഫോ ഇതുവരെ ആലോചിട്ടിച്ചില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സാധാരണയായി ജനസംഖ്യാനുപാതത്തിലാണ് പ്ലാന്‍ ഫണ്ട് വിഭജിക്കുക. എന്നാല്‍ മലപ്പുറത്തിനു ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ആര്യാടന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ മലപ്പുറം വിഭജനം സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലില്‍ നിന്ന് കെഎന്‍എ ഖാദര്‍ പിന്‍മാറിയത് വലിയ വിവാദമായിരുന്നു. നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിശദീകരണ സമയത്ത് അദ്ദേഹം ഹാജരാവാതിരുന്നത് കോണ്‍ഗ്രസ് കണ്ണുരുട്ടിയതിനാലാണെന്നായിരുന്നു റിപ്പോര്‍ട്ട്. മലപ്പുറം ജില്ല അനുവദിച്ചത് ഇഎംഎസ് മുഖ്യമന്ത്രിയായ സമയത്താണെന്നും അതേ നിലപാട് തുടരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്ത് മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടാല്‍ അനുവദിച്ചേക്കുമെന്നു കരുതിയാണ് പിന്‍മാറ്റമെന്നു ഇടതു സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ ആരോപിച്ചിരുന്നു.

സംഭവം മുസ്ലിം ലീഗിലും ഇത് ഏറെ ചര്‍ച്ചയായിരുന്നു. വിഷയം വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കാന്‍ ലീഗ് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തെ ചൊല്ലി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കമുണ്ടായത്. മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് എസ്ഡിപിഐ വര്‍ഷങ്ങള്‍ക്കു മുമ്പേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനു വേണ്ടി വിവിധ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചിരുന്നു. 2015ല്‍ മുസ്ലിം ലീഗിന് മുന്‍തൂക്കമുള്ള മലപ്പുറം ജില്ലാ പഞ്ചായത്തും വിഭജനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് വിഷയം വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചത്.

Related posts