കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കുളപ്പുറം നിവാസികൾ നടുക്കത്തോടെയാണ് യുവതിയുടെയും യുവാവിന്റെ മരണവാർത്ത കേട്ടത്. കട്ടപ്പന നെടുങ്കണ്ടം കല്ലാർഭാഗം തുരുത്തിയിൽ ഷേർലി മാത്യു (45), കോട്ടയം ആലുംമൂട് കുരുട്ട്പറമ്പിൽ ജോബ് സക്കറിയ (40) എന്നിവരെയാണ് കൂവപ്പള്ളി കുളപ്പുറത്തുള്ള ഷേർലിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാരുമായി ഷേർലി സംസാരിക്കാറുണ്ടെങ്കിലും അടുത്തബന്ധം സ്ഥാപിക്കുകയോ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയോ ചെയ്തിരുന്നില്ല.
പങ്കുവച്ചത് പല കഥകൾ
ഭർത്താവ് മരിച്ചു പോയെന്നും ഭർത്താവ് ഉണ്ടെന്നും മക്കൾ വിദേശത്താണെന്നും ഒരു മകൾ മരിച്ചെന്നും കൂടെയുള്ള ജോബ് സഹോദരനാണെന്നും ഒക്കെ പലവിധ കഥകളാണ് ഷേർലി അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ ഒന്നര മാസമായി ജോബ് ഇവിടേക്ക് വരാറില്ലായിരുന്നെന്ന് അയൽവാസികൾ പറയുന്നു.
ജോബുമായി പിണങ്ങിയെന്നാണ് ചോദിച്ചവരോട് ഷേർലി പറഞ്ഞിരുന്നത്. വെള്ളിയാഴ്ച ജോബും ഷേർലിയുടെ മുൻ ബന്ധത്തിലുള്ള മകനും വീട്ടിൽ എത്തിയിരുന്നതായും വൈകുന്നേരം ആറോടെ അവശനിലയിലായ ഷേർലിയെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് എന്നുപറഞ്ഞ് പോകുന്നത് കണ്ടതായും നാട്ടുകാർ പറയുന്നു.
പിന്നീട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഇവർ തിരികെ വന്നത്. പിന്നീട് നടന്ന കാര്യങ്ങളിലാണ് വ്യക്തതയില്ലാത്തത്. ഷേർലിയുടെ വീടിനു മുന്പിൽ സിസിടിവി കാമറ ഉണ്ടെങ്കിലും അത് പ്രവർത്തിക്കുന്നില്ലെന്നാണ് സൂചന. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംശയകരമായി തുടരുകയാണ്.
അന്വേഷണം തുടരുമെന്ന് പോലീസ്
ഷേർലിയും ജോബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തി വരുന്നത്. ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളുടെ കോൾ ലിസ്റ്റുകൾ ഉൾപ്പെടെ ശേഖരിക്കുകയും അടുത്ത് ഇടപ്പെടുന്ന പലരുടെയും മൊഴികൾ ശേഖരിക്കുകയും ചെയ്തു. ഇരുവരുടെയും അകന്ന ബന്ധുക്കളാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നത്.
ഷേർലിയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.പോലീസ് നായ ഷേർലി മരിച്ചുകിടന്ന സ്ഥലത്തുനിന്ന് എത്തിയത് ജോബ് തൂങ്ങി മരിച്ച് കിടന്ന സ്ഥലത്താണ്. ജോബിന്റെ കൈയിൽ ഷേർലിയുടേതെന്ന് കരുതുന്ന രക്തക്കറകളും കാണപ്പെട്ടതായി പോലീസ് പറഞ്ഞു.
സ്വന്തം ലേഖകൻ
