കോട്ടയം: കുടിവെള്ളത്തിനായി നാട് ദാഹിക്കുമ്പോള്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്തു മാതൃകയാകുകയാണ് അഭയ ആംബുലൻസ് സർവീസ് നടത്തുന്ന കോട്ടയം ചാലുകുന്ന് സ്വദേശി ബിനൂപ്. കോട്ടയം കോടിമതയിൽ നാലുവരിപ്പാത വന്നതോടെ ഈ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ പറ്റാതായി. ഇതോടെ കോട്ടയം നഗരസഭയുടെ 44, 30 വാർഡുകൾ ഉൾപ്പെടുന്ന മുപ്പായിക്കാട്, കോടിമത സൗത്ത് എന്നിവിടങ്ങളിൽ കുടിവെള്ളം എത്താതെയായി. ഈ വാർഡുകളിൽ രണ്ടാഴ്ചയിലൊരിക്കൽ എത്തുന്ന നഗരസഭയുടെ കുടിവെള്ള ടാങ്കറുകൾ മാത്രമാണ് ആശ്രയം.
വാർഡുകളിൽ കുടിവെള്ളപ്രശ്നത്തെക്കുറിച്ച് വാർഡ് കൗണ്‍സിലർ സനൽ തന്പിയാണ് ബിനൂപിനെ വിവരം അറിയിച്ചത്. തുടർന്ന് ബിനൂപ് വാർഡിലെത്തുകയും കുടിവെള്ള ക്ഷാമത്തെക്കുറിച്ച് നേരിട്ടറിയുകയും ചെയതു. ഒരു തുള്ളികുടിവെള്ളത്തിനായി നാട്ടുകാർ വലയുന്ന രംഗം തന്നെ ആഴത്തിൽ ചിന്തിപ്പിച്ചെന്ന് ബിനൂപ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇതേ തുടർന്ന് ദിവസവും ആവശ്യമായ കുടിവെള്ളം സൗജന്യമായി വാർഡുകളിൽ എത്തിക്കാമെന്ന് സനൽ തന്പിയോട് ബിനൂപ് പറയുകയായിരുന്നു.
2500 രൂപാ മുടക്കി 10000 ലിറ്റർ വെള്ളമാണ് മിക്കദിവസങ്ങളിലും വാർഡുകളിൽ ബിനൂപ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ബിനൂപ് ഇത്തരത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചത്. കുടിവെള്ളം ആവശ്യമായ വാർഡുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന സ്വകാര്യ ഏജൻസികൾ വഴി ശുദ്ധജലം എത്തിക്കും. തുടർന്ന് കുടിവെള്ളം എത്തിക്കുന്ന ഏജൻസികൾക്കുള്ള പണം സ്വന്തം കീശയിൽ നിന്നും കൊടുക്കുകയാണ് പതിവെന്ന് ബിനൂപ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, എറണാകുളത്തെയും പത്തനംതിട്ടയിലെയും ആശുപത്രികൾ കേന്ദ്രീകരിച്ചും ബിനൂപ് അഭയ എന്ന പേരിൽ ആംബുലൻസ് സർവീസുകൾ നടത്തുന്നുണ്ട്. കൂടാതെ കോട്ടയത്തെയും എറണാകുളത്തെയും പത്തനംതിട്ടയിലെയും ആശുപത്രികളിൽ മരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ വിമാനത്തിലും ട്രെയിനിലും കയറ്റിവിടുന്ന സർവീസും ബിനൂപ് ചെയ്തു കൊടുക്കുന്നുണ്ട്. തുഛമായ തുകമാത്രമേ ഇത്തരം സേവനങ്ങൾക്ക് താൻ ഈടാക്കുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നാട്ടകത്തും സംക്രാന്തിയിലും രണ്ട് ഓഫീസുകളും ബിനൂപിനുണ്ട്.