സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി ! ലതികാ സുഭാഷ് രാജിവച്ചു; പരസ്യമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി.

സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംലഭിക്കാത്തതില്‍ തുടര്‍ന്നു ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് പരസ്യമായി തല മുണ്ഡലം ചെയ്തു.

ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ടെന്ന് ലതിക പ്രതികരിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഒരു ജില്ലയില്‍ നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകള്‍ എങ്കിലും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതും ഉണ്ടായില്ല. പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകള്‍ പണിയെടുക്കുന്ന വനിതകളുണ്ട്. പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

ബിന്ദു കൃഷ്ണയ്ക്ക് കണ്ണീരണിയേണ്ടി വന്നു കൊല്ലത്ത് സീറ്റുറപ്പിക്കാന്‍. ഷാനിമോള്‍ ഉസ്മാനും അവസരം കിട്ടി. തനിക്ക് ഏറ്റുമാനൂര്‍ സീറ്റ് പ്രതീക്ഷിച്ചു.

പതിനാറാമത്തെ വയസ് മുതല്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിച്ചു. എന്നാല്‍ എപ്പോഴും സ്ഥാനാര്‍ഥി പട്ടിക വരുമ്പോള്‍ താന്‍ തഴയപ്പെടുമെന്നും അവര്‍ പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്കുപോയപ്പോള്‍ ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവിടെ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു.

ജനിച്ചു വളര്‍ന്ന മണ്ണില്‍ മത്സരിക്കാന്‍ ഏറെ താല്‍പര്യവും ഉണ്ടായിരുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞിരുന്നതായും ലതികാ സുഭാഷ് പറഞ്ഞു.

Related posts

Leave a Comment