ഇതാണ് ദുര്‍ഗ ലാലിന്റെ പ്രതികാരം! പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത പ്രതിജ്ഞ നിറവേറ്റി മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദുര്‍ഗ ലാല്‍; ഇതൊക്കെയാണ് കോണ്‍ഗ്രസിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി കമല്‍നാഥ്

സിനിമയും ജീവിതവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. കാരണം ഓരോരോ ജീവിതങ്ങളില്‍ നിന്നാണല്ലോ സിനിമ ഉണ്ടാവുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലെ മഹേഷ് എന്ന കഥാപാത്രത്തോട് സാമ്യം തോന്നുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഒറ്റ നോട്ടത്തില്‍ ഇത് മഹേഷിന്റെ പ്രതികാരം അല്ലേയെന്ന് തോന്നുകയും ചെയ്യും. മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദുര്‍ഗ ലാലിന്റെ പ്രതികാര കഥയാണ് ഇത്. സംഭവമിങ്ങനെ…

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരം പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദുര്‍ഗ ലാല്‍ കിരാഡ് ഒരു പ്രതിജ്ഞ എടുത്തു. സംസ്ഥാനത്ത് ഇനി കോണ്‍ഗ്രസ് അധികാരത്തില്‍ വരാതെ ഷൂസ് ധരിക്കില്ലെന്ന്.

പിന്നീട് പതിനഞ്ച് വര്‍ഷം ഷൂസിടാതെയാണ് ഇയാള്‍ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നിന്നത്. എന്നാല്‍ പറഞ്ഞ വാക്കില്‍ അദ്ദേഹം ഉറച്ചുനിന്നത് കോണ്‍ഗ്രസ് നേതാക്കളെയും അമ്പരപ്പിച്ചിരുന്നു. ഇപ്പോള്‍ ബിജെപിയോട് പൊരുതി കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നവരില്‍ ഒരാള്‍ ദുര്‍ഗ ലാല്‍ കിരാഡാണ്. ആ സന്തോഷം നിറവേറ്റാന്‍ പുതിയ ഷൂസും വാങ്ങി അദ്ദേഹം മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതിയിലെത്തി. ഒപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും.

മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ സിങ്ങും പ്രമുഖ നേതാക്കളും ഈ പ്രതികാര വിജയത്തിന് സാക്ഷ്യം വഹിക്കാനെത്തി. കോണ്‍ഗ്രസ് വിജയം ഉറപ്പാക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച കിരാഡിനെ പോലെയുള്ള പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കുന്നതായി കമല്‍നാഥ് ട്വീറ്ററില്‍ കുറിച്ചു.

Related posts