ഒരാഴ്ചകൊണ്ട് മൂന്ന് ലക്ഷം എലികളെ കൊന്നെന്ന് കരാര്‍ കമ്പനി! ആറുലക്ഷം എലികളെ കൊല്ലാന്‍ രണ്ടു വര്‍ഷം വേണമെന്ന് ബിജെപി നേതാവ്; സെക്രട്ടറിയേറ്റിലെ എലിശല്യവും എലിയെ കൊല്ലാനുള്ള കരാറും വിവാദത്തില്‍

പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്നു പറഞ്ഞതുപോലെയാണ് മഹാരാഷ്ട്രയിലെ സെക്രട്ടറിയേറ്റിന്റെ കാര്യം. കാരണം പണ്ടേ കാര്യങ്ങള്‍ നേരേചൊവ്വേ നടക്കാത്ത ഒരു സ്ഥലത്ത് എലി ശല്യം കൂടി രൂക്ഷമായാല്‍ എന്തായിരിക്കും അവസ്ഥ. എലിയുടെ ശല്യം സഹിക്കവയ്യാതെ എലികളെ തുരത്താനായി അധികൃതര്‍ നല്‍കിയ കരാറാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കരാറുകാര്‍ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഏക്നാഥ് ഖഡ്സെ.

ഏഴ് ദിവസം കൊണ്ട് തങ്ങള്‍ സെക്രട്ടേറിയേറ്റിലെ മൂന്ന് ലക്ഷത്തിലധികം എലികളെ കൊന്നുവെന്ന കരാര്‍ കമ്പനിയുടെ വാദമാണ് ഖഡ്‌സെയെ ചൊടിപ്പിച്ചത്. ഇതെങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം നിയമസഭയില്‍ ചോദിച്ചു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തിലെ ആറ് ലക്ഷം എലികളെ കൊന്നത് രണ്ടു വര്‍ഷം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്രട്ടറിയേറ്റിലെ എലികളെ കൊല്ലാന്‍ ആറു മാസമാണ് കരാറില്‍ സമയം അനുവദിച്ചിരുന്നത്.

എന്നാല്‍ 3,19,400 എലികളെ ഒരാഴ്ചകൊണ്ട് കൊന്ന് തീര്‍ത്തെന്നാണ് കരാറുകാരുടെ വാദം. ഇവരുടെ വാദമനുസരിച്ച് ദിനം പ്രതി ശരാശരി 45,628 എലികളേയും മിനിറ്റില്‍ 31 എലികളേയും വീതം കൊന്നിട്ടുണ്ടാകണം. സെക്രട്ടറിയേറ്റില്‍ നിന്ന് ദിവസം 9,125.71 കിലോയോളം തൂക്കം വരുന്ന ചത്ത എലികളെ പുറത്തെത്തിക്കുകയും വേണ്ടതാണ്. എന്നാല്‍ ഈ എലികളെയെല്ലാം ഇവര്‍ എവിടെ തള്ളിയെന്നോ എപ്പോള്‍ കൊണ്ടുപോയെന്നോ ആര്‍ക്കും അറിയില്ലെന്നും ഖഡ്സെ പറഞ്ഞു.

ഇങ്ങനെയുള്ള കരാര്‍ കമ്പനിയെ ഏല്‍പ്പിക്കുന്നതിന് പകരം പത്ത് പൂച്ചകളെ ഏല്‍പിക്കുന്നതായിരുന്നു നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. എലിയെക്കൊല്ലാന്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ സൂക്ഷിച്ച വിഷം കഴിച്ചാണ് ഫെബ്രുവരിയില്‍ ധര്‍മ പട്ടീല്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും ഖാഡ്സെ ആരോപിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരത്തിലായിരുന്നു പാട്ടീല്‍. നോക്കണേ…വെറും എലികള്‍ കാരണമുണ്ടാകുന്ന ഓരോരോ പ്രശ്‌നങ്ങള്‍…

 

Related posts