മണിയാര്‍ ഡാമിന്റെ തകരാര്‍ അതീവ ഗുരുതരം ! ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിനു സാധ്യത; ജലസേചന വകുപ്പ് പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

റാന്നി:പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ അതീവ ഗുരുതരമെന്ന് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍. നിലവില്‍ അപകട സ്ഥിതിയില്ല. എന്നാല്‍ തകരാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അതീവ സങ്കീര്‍ണമായേക്കാമെന്നും ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. അണക്കെട്ടില്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മണിയാര്‍ അണക്കെട്ടിലെ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് കോണ്‍ക്രീറ്റ് അടര്‍ന്നു പോയത്. വലതുകരയിലെ ഒന്നാം നമ്പര്‍ ഷട്ടറിന്റെ താഴ്ഭാഗത്തും ഇത്തരത്തില്‍ കോണ്‍ക്രീറ്റ് അടര്‍ന്നിട്ടുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാല്‍ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയിലാണ്.
ഡാം നിറഞ്ഞ് ഇപ്പോഴും വെള്ളമുണ്ട്. നാലു ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കുവിടുന്നുണ്ടെങ്കിലും സുരക്ഷിതമല്ല.

ഡാമിന് തകര്‍ച്ച നേരിട്ടാല്‍ മണിയാര്‍ മുതല്‍ പൂവത്തുംമൂട് വരെ കക്കാട്ടാറിന്റെയും പൂവത്തുംമൂട്–ചെങ്ങന്നൂര്‍ വരെ പമ്പാനദിയുടെ തീരപ്രദേശങ്ങളെയും ബാധിക്കും. കക്കാട്ടാറിലെ അണക്കെട്ടാണിത്. കഴിഞ്ഞ 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു.അന്ന് നാലു ഷട്ടറുകള്‍ തുറന്നുവിട്ടാണ് ജലനിരപ്പ് കുറച്ചത്.

ശബരിഗിരി, കക്കാട് പദ്ധതികളിലും കാരിക്കയം, അള്ളുങ്കല്‍ എന്നീ സ്വകാര്യ പദ്ധതികളിലും വൈദ്യുതി ഉല്‍പാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറില്‍ സംഭരിക്കുന്നത്. 31.5 മീറ്ററാണ് ഡാമിന്റെ ജലസംഭരണ ശേഷി. രണ്ടു കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് ഡാമിന്റെ വൃഷ്ടി പ്രദേശം. 1995 മുതല്‍ വൈദ്യുതോല്‍പാദനവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് മണിയാറിലേത്. കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിയുടെ ഉടമസ്ഥതയിലാണ് പദ്ധതി.

Related posts