കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിലും രണ്ടാംസ്ഥാനം ! കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ എംഎല്‍എ സ്ഥാനം വീണ്ടെടുക്കാന്‍ സുരേന്ദ്രന്‍; മഞ്ചേശ്വരം ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നതിങ്ങനെ…

കോഴിക്കോട്: കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയ്ക്കാണ് ബിജെപിയുടെ കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് എംഎല്‍എയാകാനുള്ള അവസരം നഷ്ടമായത്. മുസ്ലിം ലീഗ് എംഎല്‍എ അബ്ദുള്‍ റസാഖ് 89 വോട്ടിനാണ് ഇവിടെ കഴിഞ്ഞ തവണ ജയിച്ചത്. അബ്ദുള്‍ റസാഖ് അന്തരിച്ചതോടെ ഉപതെരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നത്. എന്നാല്‍ സാധാരണ ഗതിയില്‍ ഉള്ളതുപോലെ ഉപതെരഞ്ഞെടുപ്പ് ഇവിടെ അത്ര എളുപ്പമാവില്ല. കടുത്ത പോരാട്ടത്തിനൊടുവില്‍ നേരിയ തോല്‍വി വഴങ്ങിയ സുരേന്ദ്രന്‍ കള്ളവോട്ടിന്റെ കണക്കുമായി സുപ്രീംകോടതിയിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഈ അവസരത്തില്‍ മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിനെ നിശ്ചയിക്കുന്ന ഘടകമായി ഇന്ന് ഈ കേസ് മാറുകയാണ്.

കേസ് അവസാന ഘട്ടിത്താലണ്. അതുകൊണ്ട് തന്നെ കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറുമല്ല. വിധി എതിരായാല്‍ മാത്രം തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലാണ് സുരേന്ദ്രന്‍. വിധി എതിരായാല്‍ ശബരിമലയിലെ വിശ്വാസ പ്രശ്നം ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന് വേണ്ടിയുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ബിജെപി സജീവമായി കഴിഞ്ഞു. കണ്ണൂരില്‍ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യും. ഏതായാലും ഉപതെരഞ്ഞെടുപ്പ് വന്നാല്‍ സുരേന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് ബിജെപിയുടെ അനൗദ്യോഗിക തീരുമാനം.

എന്നാല്‍ സുരേന്ദ്രനോട് ആര്‍എസ്എസിന്റെ കേരള ഘടകത്തിന് വലിയ താല്‍പര്യമില്ല. എന്നാല്‍ കര്‍ണാടകയിലെ ആര്‍എസ്എസിന് ഏറെ പ്രിയപ്പെട്ടവനാണ് സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മഞ്ചേശ്വരം കര്‍ണ്ണാടക സംവിധാനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയില്‍ അഭിപ്രായം പറയുക ആര്‍എസ്എസിന്റെ മംഗലാപുരം മേഖലയാകും. അതിനാല്‍ ആര്‍എസ്എസ് എതിര്‍പ്പും സുരേന്ദ്രനെതിരെ കാര്യമായി ഉയരില്ല.

ഇതിലെല്ലാം ഉപരി ശബരിമല സമരനായകന്‍ എന്ന പരിവേഷവും സുരേന്ദ്രനുണ്ട്. സിപിഎമ്മും ലീഗും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും പ്രതിസന്ധിയിലാണ്. അബ്ദുള്‍ റസാഖിനെ പോലൊരു ജനകീയനെ കണ്ടെത്താന്‍ ലീഗ് വല്ലാതെ ബുദ്ധിമുട്ടുകയാണ്. അധികാരത്തിലുള്ള സിപിഎമ്മിനും മഞ്ചേശ്വരത്ത് വോട്ട് നഷ്ടമാകുന്നതിനെ കുറിച്ച് ചിന്തിക്കാനാകുന്നില്ല.

1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും അവിടെ ബിജെപി രണ്ടാം സ്ഥാനത്താണ്. 1991ല്‍ കെ.ജി.മാരാര്‍ തോറ്റത് 1072 വോട്ടിന്. 2016ല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനു നിയമസഭ നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയില്‍. വെറും 89 വോട്ടിന്റെ തോല്‍വി. 82 മുതല്‍ യുഡിഎഫിന്റെ തേരോട്ടമായിരുന്നുവെങ്കിലും, 2006ല്‍ സിപിഎമ്മും വിജയം രുചിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ വോട്ടര്‍മാരില്‍ പകുതി ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരാണ്. ബിജെപിക്കൊപ്പം സിപിഎമ്മും ആ വിഭാഗത്തില്‍നിന്നൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷ വോട്ടുകളുടെ പിന്‍ബലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്യും. ഇത് തന്നെയാണ് കഴിഞ്ഞ തവണയും കണ്ടത്.

ആര്‍ക്കുവേണമെങ്കിലും അനുകൂലമാകാവുന്ന പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പു കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിധിക്ക് തൊട്ട് മുമ്പ് ജയിച്ച സ്ഥാനാര്‍ത്ഥി മരിക്കുന്നു. അത്യപൂര്‍വതയാണു മഞ്ചേശ്വരത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. കള്ളവോട്ടിലൂടെ തന്നെ തോല്‍പിച്ചെന്നാണ് കെ.സുരേന്ദ്രന്റെ പരാതി. തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നല്ല, മറിച്ച് ജയിച്ച മുസ്ലിം ലീഗിലെ പി.ബി.അബ്ദുല്‍ റസാഖിനെ അയോഗ്യനാക്കി തന്നെ എംഎല്‍എയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കള്ളവോട്ടിന്റെ പട്ടികയും സമര്‍പ്പിച്ചു. അതില്‍ 191 പേര്‍ ഇതിനകം ഹൈക്കോടതിയിലെത്തി. ഇനിയും 70 പേരോളമുണ്ട്. അതില്‍ ഭൂരിഭാഗവും വിദേശത്ത്. പരാതി പൊളിഞ്ഞുവെന്നു ബോധ്യമായപ്പോള്‍ നടപടിക്രമങ്ങള്‍ സുരേന്ദ്രന്‍ വെറുതെ നീട്ടിക്കൊണ്ടുപോകുകയാണെന്നായിരുന്നു മുസ്ലിം ലീഗിന്റെ ആരോപണം. സാക്ഷികള്‍ കോടതിയിലെത്തുന്നതു തടഞ്ഞ് വിധി വൈകിപ്പിക്കുന്നതു ലീഗാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

സുരേന്ദ്രന് അനുകൂല വിധി വന്നാല്‍ ഉപതിരഞ്ഞെടുപ്പു തന്നെ ഉണ്ടാകണമെന്നില്ല. റസാഖ് തന്നെ വിജയിയെന്നു കോടതി തീര്‍പ്പാക്കിയാല്‍ ആ തിരിച്ചടി ഉപതിരഞ്ഞെടുപ്പു സാധ്യതകളെ ബാധിക്കുമോയെന്നത് സുരേന്ദ്രനു കണക്കിലെടുക്കേണ്ടിയും വരും. ചട്ടപ്രകാരം, 2019 ഏപ്രില്‍ 19നു മുന്‍പ് ഉപതിരഞ്ഞെടുപ്പു നടത്തണം. 2014ല്‍ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പു നടന്നത് ഏപ്രില്‍ 10ന്. അപ്പോള്‍ 2019ല്‍ രണ്ടും ഒരുമിച്ചാകാനും സാധ്യതയുണ്ട്. കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മീഷനു മുന്നോട്ടു പോകാം. അല്ലെങ്കില്‍ കോടതി തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും. രണ്ടു ദിവസത്തിനകം കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് ഇപ്പോള്‍ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.

Related posts