അടുത്ത പണി മില്‍മ വഴി കര്‍ഷകര്‍ക്ക്, ഒരുദിവസം കേരളത്തില്‍ വില്‍ക്കാതെ പോകുന്നത് 70,000 ലിറ്റര്‍ പാല്‍, വന്‍ പ്രതിസന്ധിയില്‍ മില്‍മ, എല്ലാ പ്രശ്‌നങ്ങളും കര്‍ഷകന്റെ തലയിലേക്ക് എത്തുമ്പോള്‍

കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. വന്‍കിട ടയര്‍ കമ്പനികള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ റബര്‍വില വല്ലാതെ ഇടിച്ചു സഹായിക്കുമ്പോള്‍ മറ്റു നാണ്യ വിളകളും വിലത്തകര്‍ച്ചയില്‍ തന്നെ. സംസ്ഥാന സര്‍ക്കാരാകട്ടെ കൃഷിയെ പൂര്‍ണമായും അവഗണിച്ച മട്ടാണ്. ഇപ്പോഴിതാ ക്ഷീരമേഖലയിലും പ്രതിസന്ധി മുട്ടിവിളിക്കുന്നു. നിലവില്‍ 60,000-70,000 ലിറ്റര്‍ പാല്‍ ദിനംപ്രതി വിറ്റഴിക്കാന്‍ മില്‍മ പാടുപെടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.

കേരളത്തിലെ ക്ഷീരകര്‍ഷകരില്‍നിന്നു മില്‍മ പ്രതിദിനം സംഭരിക്കുന്നത് 13.64 ലക്ഷം ലീറ്റര്‍ പാല്‍. ഇതില്‍ 13.15 ലക്ഷം ലീറ്റര്‍ മാത്രമേ വിറ്റഴിക്കാനാകുന്നുള്ളു. മില്‍മ വ്യാപാരികള്‍ക്കു ലീറ്ററൊന്നിന് 1.74 രൂപയാണ് കമ്മിഷന്‍ നല്‍കുന്നത്. അയല്‍സംസ്ഥാനങ്ങളിലെ സ്വകാര്യ പാല്‍ കമ്പനികളാവട്ടെ ഒമ്പതു രൂപ വരെയും. കേരളത്തിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ മാത്രമാണു മില്‍മ വേണമെന്ന് ഉറച്ച നിലപാടെടുക്കുന്നത്. ഹോട്ടലുകളിലേക്ക് ഏതു പാലായാലും കുഴപ്പമില്ലെന്നതായതിനാല്‍ കച്ചവടക്കാര്‍ കമ്മിഷന്‍ കൂടിയ പാല്‍ തിരഞ്ഞെടുക്കും.

ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന വിലയാണ് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കു മില്‍മ നല്‍കുന്നത്. ഗുണനിലവാരമനുസരിച്ച് ലീറ്ററൊന്നിന് 34.50 രൂപ വരെ ലഭിക്കുന്നുണ്ട്. 2017 ഫെബ്രുവരി 11ന് നാലുരൂപ കൂട്ടിയതോടെയാണിത്. തമിഴ്നാട്ടില്‍ 24 മുതല്‍ 26 രൂപ വരെ മാത്രം. തമിഴ്നാട്ടില്‍ സ്വകാര്യകമ്പനികളാവട്ടെ 18 മുതല്‍ 21 രൂപ വരെയാണ് കര്‍ഷകര്‍ക്കു നല്‍കുന്നത്.

വില കൂടിയാല്‍ കേരളത്തില്‍ നാലു മുതല്‍ അഞ്ചു വരെ ശതമാനമാണ് പതിവു പാല്‍ ഉല്‍പാദന വര്‍ധന. എന്നാല്‍ ഇത്തവണ അതു പ്രതീക്ഷിച്ചിതിലും എത്രയോ ഇരട്ടിയായി ഉയര്‍ന്നു. ശരാശരി 20.24 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ സംഭരണത്തിലുണ്ടായ വര്‍ധനവ്. ഇനിയും ഉല്‍പാദനം കൂടിയാല്‍ മില്‍മയുടെ താളംതെറ്റുമെന്നാണു വിലയിരുത്തല്‍.

Related posts