നടിയെ തട്ടിക്കൊണ്ടു പോകാന്‍ കൂട്ടുനിന്ന മാര്‍ട്ടിനെതിരേ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ രൂക്ഷ വിമര്‍ശനം, കരഞ്ഞും നല്ല പിള്ളയായും മാര്‍ട്ടിന്റെ ജയില്‍വാസം

jailയുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയിലിലുള്ള മാര്‍ട്ടിന്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നാവിന്റെ ചൂടറിഞ്ഞു. ഇന്നലെ ആലുവ സബ് ജയിലിലായിരുന്നു സംഭവം. ജയില്‍ ദിനാഘോഷത്തിനെത്തിയതായിരുന്നു എംഎല്‍എ. പരിപാടിക്കായി ഒരുക്കിയ സദസിന്റെ മുന്‍നിരയിലായിരുന്നു മാര്‍ട്ടിന്റെ സ്ഥാനം. പ്രസംഗത്തിനെത്തിയ അന്‍വര്‍ സാദത്തിന് മാര്‍ട്ടിനെ ജയിലധികൃതര്‍ കാണിച്ചുകൊടുത്തിരുന്നു.

പ്രസംഗിക്കാനെത്തിയ എംഎല്‍എ നടിക്കു നേരിടേണ്ടിവന്ന ദുരനുഭവം നാളെ മറ്റൊരു സഹോദരിക്കും ഉണ്ടാകാതിരിക്കാന്‍ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പറഞ്ഞു. പ്രതികള്‍ക്കു പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞപ്പോഴാണ് മാര്‍ട്ടിന്‍ തല കുമ്പിട്ടിരുന്നത്. മാര്‍ട്ടിന്‍ സദസില്‍ ഇരിക്കുന്നതു കണ്ടാണു രൂക്ഷമായി സംസാരിച്ചതെന്ന് എംഎല്‍എ പിന്നീടു പറഞ്ഞു. തടവുകാര്‍ക്കായി നടത്തിയ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ മാര്‍ട്ടിന്‍ ഉച്ചത്തില്‍ കയ്യടിച്ച് അവരെ പ്രോല്‍സാഹിപ്പിക്കാന്‍ മടിച്ചില്ല.

അതേസമയം, മാര്‍ട്ടിന്‍ ജയിലില്‍ നല്ല പിള്ളയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇടയ്ക്ക് സെല്ലിലിരുന്ന് കണ്ണീര്‍ വാര്‍ക്കുന്നത് കാണാമെന്നും മറ്റുള്ളവരോട് നല്ല രീതിയിലാണ് പെരുമാറുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ മാര്‍ട്ടിനായിരുന്നു തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ നടിയുടെ വാഹനം ഓടിച്ചിരുന്നത്.

Related posts