പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ അമേരിക്കയില്‍ നിന്നും സാങ്കേതിക സംവിധാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്! അനാവശ്യമെന്ന് വിമര്‍ശനം

ഭരണ കാലാവധി അവസാനിക്കാനിരിക്കെ, കര്‍ഷകരുടെയും സാധാരണക്കാരുടെയും കണ്ണീര്‍ തോരാതിരിക്കെ, ചില അനാവശ്യ ചെലവുകള്‍ നടത്താന്‍ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ അമേരിക്കയില്‍ നിന്നും അതിനൂതന സാങ്കേതിക സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു എന്നതാണ് അത്.

വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ അതിനൂതനമായ രണ്ട് മിസൈല്‍ സംവിധാനങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്ക തീരുമാനിച്ചതായി അമേരിക്കയുടെ ഡിഫന്‍സ് സെക്യൂരിട്ടി കോപറേഷന്‍ ഏജന്‍സി അറിയിച്ചു. 190 മില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 13.57 ലക്ഷം കോടി) സാങ്കേതിക സംവിധാനമാണ് ഇന്ത്യക്ക് കൈമാറുന്നതെന്ന് ഏജന്‍സി യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചു.

ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കാനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഈ കൈമാറ്റം സഹായിക്കുമെന്ന് ഏജന്‍സി പറഞ്ഞു. ദക്ഷിണേഷ്യന്‍ പ്രദേശത്തെ സ്ഥിരതയ്ക്കും, സമാധാനത്തിനും, സാമ്പത്തിക ഉന്നമനത്തിനും സഹായിക്കുന്ന പ്രധാനപ്പെട്ട ശക്തിയായാണ് ഇന്ത്യയെ ഏജന്‍സി വിശേഷിപ്പിക്കുന്നത്.

പുതിയ പ്രതിരോധ സംവിധാനം മിസൈല്‍ ആക്രമണ ഭീഷണിയുള്ള സ്ഥലങ്ങളില്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ സുരക്ഷ ഉറപ്പു നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Related posts