ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതി ! ആകെ നാലു പ്രതികള്‍; വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്…

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഒന്നാം പ്രതി. കേസില്‍ പെരുമ്പാവൂര്‍ മജിസ്‌ടേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറി. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ.പൗലോസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ മാസം 16 ന് കുറ്റപത്രം സമര്‍പ്പിച്ചത്.

സംഭവത്തില്‍ മോഹന്‍ലാലിനെ കൂടാതെ മൂന്നു പേരേക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ.കൃഷ്ണകുമാര്‍ മൂന്നാം പ്രതിയും, ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന്‍ നാലാം പ്രതിയുമാണ്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്

മോഹന്‍ലാലിന്റെ തേവരയിലുളള വീട്ടില്‍ ആദായികുതി വിഭാഗം നടത്തിയ റെയ്ഡില്‍ നാലു ആനക്കൊമ്പുകള്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും കുറ്റപത്രത്തിലുണ്ട്. 1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും, അവ വാങ്ങി സൂക്ഷിക്കുകയും സര്‍ക്കാര്‍ മുതലായ ആനക്കൊമ്പുകള്‍ സംബന്ധിച്ച് സര്‍ക്കാരിലേക്ക് യാതൊരുവിധ അറിയിപ്പും നല്‍കാതിരിക്കുകയും ചെയ്തുവെന്നാണ് പ്രതികളുടെ പേരിലുളള കുറ്റം.

2011 ഡിസംബര്‍ 21 ജൂണിലാണ് മോഹന്‍ലാലിന്റെ വസതിയില്‍ നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. എന്നാല്‍ കേസെടുത്തതാവട്ടെ 2012 ജൂണിലും. തുടര്‍ന്ന് ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്.

മോഹന്‍ലാലിന്റെ പരാതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യവനപാലകന്‍ അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകള്‍ മോഹന്‍ലാലിന് മറ്റു പ്രതികള്‍ ഉപഹാരമായി നല്‍കിയതാണന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ കൈവശാനുമതി നല്‍കുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി വനംവകുപ്പ് എടുത്ത കേസില്‍ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് വനംവകുപ്പ് മോഹന്‍ലാലിനെതിരേ കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ മാസം 16 ന് കുറ്റപത്രം സമര്‍പ്പിച്ചത്. ആ കുറ്റപത്രമാണ് ഇപ്പോള്‍ ഹൈക്കോടതിയ്ക്ക് കൈമാറിയിരിക്കുന്നത്.

Related posts