ഡിസംബര്‍ അഞ്ച്, മോനിഷയെന്ന മകള്‍ അമ്മയില്‍ ലയിച്ച ദിനം! നടി മോനിഷ വിടവാങ്ങിയിട്ട് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍; മോനിഷയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് അമ്മ ശ്രീദേവി ഉണ്ണി

പതിനാലാം വയസില്‍ അഭിനയമികവിന്റെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നടി മോനിഷ വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. രണ്ടരപതിറ്റാണ്ട് മുമ്പ് മകള്‍ ഒരുക്കിനല്‍കിയ വഴിയിലൂടെ ഇന്നും മകളായി തന്നെ യാത്രചെയ്യുകയാണ് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി. ബംഗളൂരുവിലെ നൃത്തവിദ്യാലയത്തില്‍ അന്തരിച്ച മകള്‍ മോനിഷയുടെ ആത്മാവിനൊപ്പം കുട്ടികളെ നൃത്തച്ചുവടുകള്‍ പഠിപ്പിക്കുകയാണ് ശ്രീദേവി ഉണ്ണി. മോനിഷ വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മകള്‍ തന്നോടൊപ്പമുണ്ടെന്ന ശക്തമായ വിശ്വാസത്തിലാണ് ശ്രീദേവി ഉണ്ണി.

മരണമെന്ന വാക്കിന് മകളെ വിട്ടുനല്‍കാന്‍ ഈ അമ്മയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. മകള്‍ അമ്മയില്‍ ലയിച്ച ദിനം എന്നാണ് ശ്രീദേവി ഡിസംബര്‍ അഞ്ചാം തിയതിയെ വിശേഷിപ്പിക്കുന്നതു തന്നെ. അങ്ങനെയോര്‍ക്കാനാണ് മോനിഷയുടെ അമ്മയ്ക്ക് ഇഷ്ടം. നൃത്തച്ചുവടുകളോടെ പിച്ചവെച്ചുതുടങ്ങിയ മകള്‍ പൂര്‍ണ്ണതയോടെ ജനിച്ച കലാകാരിയായിരുന്നുവെന്ന് മോനിഷയുടെ അമ്മ വിശ്വസിക്കുന്നു. അമ്മ നൃത്തം അവതരിപ്പിക്കുന്ന വേദിയിലേയ്ക്ക് കാണികള്‍ക്കിടയില്‍ നിന്ന് ഓടിക്കയറിവന്ന് നൃത്തം ചെയ്തു ഒരിക്കല്‍ മോനിഷ.

ഒരു പക്ഷേ അതായിരുന്നിരിക്കണം മോനിഷയുടെ ആദ്യവേദിയും. അമ്മയുടെ ക്യാമറയില്‍ ചിരിക്കുന്ന മുഖം മാത്രം അവശേഷിപ്പിച്ചാണ് മോനിഷയുടെ മടക്കം. അമ്മയുടെ സ്വപ്നങ്ങളെല്ലാം വെറും ഇരുപത് വര്‍ഷത്തെ ജീവിതത്തിനിടയില്‍ നിറവേറ്റിയിരുന്നു മോനിഷ. ഇനിയുള്ള ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്രവും മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അമ്മ മകള്‍ക്ക് കൈമാറിയിരുന്നു.

 

Related posts