കൊച്ചി: എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ നഴ്സുമാരുടെ വിശ്രമമുറിയിലെ ലോക്കർ കുത്തിത്തുറന്ന് രണ്ടു പവൻ വരുന്ന വളകൾ മോഷ്ടിച്ച സംഭവത്തിൽ പോലീസ് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. എറണാകുളം നോർത്ത് പോലീസ് പിടികൂടിയ കളമശേരി എച്ച്എംടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് അൻസാർ (30), സഹായിയും ഓട്ടോ ഡ്രൈവറുമായ എളമക്കര പുതുക്കുളങ്ങര അരവിന്ദൻ (43) എന്നിവരെയാണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്നും തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി. സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരനാണു അൻസാർ. കഴിഞ്ഞ 17നായിരുന്നു സംഭവം. ആശുപത്രിയിലെ സുരക്ഷാച്ചുമതല പുതിയ സെക്യൂരിറ്റി ഏജൻസിയെ ഏൽപ്പിച്ചിരുന്ന ദിവസമായതിനാൽ അൻസാർ അന്നാണ് ആശുപത്രിയിൽ ആദ്യമായി ജോലിക്ക് പ്രവേശിച്ചത്. നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ ഐസിയുവിന്റെ മുന്നിലെ സുരക്ഷാച്ചുമതല ആയിരുന്നു അൻസാറിന്.
നഴ്സുമാർ ലോക്കർ തുറക്കുന്നതും അടയ്ക്കുന്നതും ഐസിയുവിന്റെ ചില്ലിനുള്ളിലൂടെ പ്രതി കാണുന്നുണ്ടായിരുന്നു. രാത്രി 12 ആയപ്പോൾ നഴ്സുമാരില്ലാത്ത തക്കം നോക്കി പ്രതി മുറിക്കുള്ളിൽ കയറി ലോക്കർ കുത്തിത്തുറന്ന് ബാഗിൽനിന്ന് ഓരോ പവൻ വരുന്ന രണ്ടു വളകൾ മോഷ്ടിച്ചു. തുടർന്ന് ഒൗട്ട്സൈഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയോട് തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പ്രതി യൂണിഫോം മാറി പുറത്ത് കാത്തുനിന്നിരുന്ന അരവിന്ദന്റെ ഓട്ടോയിൽ കയറി പോവുകയും ചെയ്തു.
ഡ്യൂട്ടി കഴിഞ്ഞു തിരികെ പോകാൻ നേരം പരാതിക്കാരിയായ നഴ്സ് ലോക്കർ പരിശോധിച്ചപ്പോഴാണു ബാഗിനുള്ളിൽനിന്നു വളകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതരുടെ സഹായത്തോടെ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പ്രതികൾ വിറ്റ ആഭരണങ്ങൾ പോണേക്കരയിലുള്ള ഒരു ജ്വല്ലറിയിൽനിന്നു പോലീസ് കണ്ടെടുത്തു.
എറണാകുളം അസിസ്റ്റൻറ് കമ്മിഷണർ ലാൽജിയുടെ നിർദേശപ്രകാരം നോർത്ത് എസ്ഐ അനസ്, എഎസ്ഐ ജബ്ബാർ, സീനിയർ സിപിഒമാരായ വിനോദ് കൃഷ്ണ, ഗിരീഷ് ബാബു, സിപിഒമാരായ രാജേഷ്, അജിലേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.