ജീവിക്കേണ്ടേ ! മുംബൈയില്‍ കോവിഡ് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ജോലിക്കിറങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദിവസ വേതനക്കാരായ നിരവധി തൊഴിലാളികളുടെ നിലനില്‍പ്പാണ് ആശങ്കയിലായത്.

ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരം അഥര്‍വ അങ്കലോക്കറുമുണ്ട്.

കോവിഡ് അതിരൂക്ഷമായ മുംബൈയില്‍ ബസ് സര്‍വീസ് ആരംഭിച്ചതോടെ കുടുംബം നോക്കാനായി രണ്ടും കല്‍പ്പിച്ച് ഇറങ്ങേണ്ടി വന്നിരിക്കുകയാണ് അഥര്‍വയുടെ അമ്മയ്ക്ക്.

ബൃഹാന്‍മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടില്‍ കണ്ടക്ടറാണ് അഥര്‍വയുടെ അമ്മ വൈദേഹി. ബിഎംസിയിലെ തൊഴിലാളികള്‍, പൊലീസ്, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അവരുടെ ജോലി സ്ഥലത്ത് എത്തിക്കുകയെന്നതാണ് ഉത്തരവാദിത്വം.

ട്രെയിനുകളുടെ അഭാവത്തില്‍ ബസുകളേയും എന്നെ പോലെയുള്ള തൊഴിലാളികളേയുമാണ് അവര്‍ ആശ്രയിക്കുന്നത്.

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇങ്ങനെ എനിക്കും പങ്കുചേരാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന് അഥര്‍വയുടെ അമ്മ പറയുന്നു.

കോവിഡ് കേസുകളുടെ എണ്ണം കൂടിയതോടെ അഥര്‍വ എന്നെ ജോലിക്ക് പോവാന്‍ അനുവദിച്ചില്ല.

ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ബില്‍ഡിംഗ് സീല്‍ ചെയ്തു. എന്നാല്‍ ജോലിക്ക് പോവാതിരുന്നാല്‍ ലീവ് തരില്ല.

എങ്ങനെ ജീവിക്കാന്‍ പറ്റും? എനിക്കെന്റെ മുഴുവന്‍ ശമ്പളവും വേണം. ഇത് അഥര്‍വയെ പറഞ്ഞു മനസിലാക്കാന്‍ താന്‍ ഒരുപാട് പ്രയാസപ്പെട്ടതായും അവര്‍ പറയുന്നു.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി അഥര്‍വ കളിച്ചിരുന്നു. അഥര്‍വയുടെ കളി മികവ് ടൂര്‍ണമെന്റില്‍ പലവട്ടം ഇന്ത്യയെ തുണയ്ക്കുകയും ചെയ്തു.

അവിടെ ഓസ്ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് തകര്‍ച്ച മുന്‍പില്‍ കണ്ടപ്പോള്‍ പേരിന് ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച പരിചയം പോലുമില്ലാതിരുന്ന അഥര്‍വയാണ് രവി ബിഷ്നോയ്ക്ക് ഒപ്പം നിന്ന് ഇന്ത്യയെ തിരികെ കയറ്റിയത്.

അണ്ടര്‍-19 ഏഷ്യാക്കപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളറും അഥര്‍വയായിരുന്നു. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചും മറ്റാരുമായിരുന്നില്ല.

Related posts

Leave a Comment