ഒരുപാടു ദിവസം ആശുപത്രിയില്‍ ചെലവിടേണ്ടി വന്നു; ചെറിയ തുക മാത്രം പ്രതിഫലമായി ലഭിച്ചിരുന്ന രാജേന്ദ്രനെത്തേടി സിനിമയില്‍ നിന്നും ആരും വന്നില്ല; തല നിറച്ചും മുടിയുണ്ടായിരുന്ന രാജേന്ദ്രനെ മൊട്ട രാജേന്ദ്രനാക്കിയത് ആ മലയാള സിനിമ…

സ്വന്തം രൂപ സവിശേഷതയാണ് ചിലരെ സിനിമയില്‍ നിലനിര്‍ത്തുന്നത്. അത്തരം ഒരാളാണ് മൊട്ട രാജേന്ദ്രന്‍. വില്ലനായും ഹാസ്യതാരമായുമൊക്കെ തമിഴ്‌സിനിമയില്‍ നിറഞ്ഞാടുകയാണ് എ. രാജേന്ദ്രന്‍ എന്ന മൊട്ട രാജേന്ദ്രന്‍ തലയില്‍ മാത്രമല്ല മുഖത്തും പുരികത്തിലും ഒരു തരി രോമം പോലും ഇല്ലാത്ത രാജേന്ദ്രന്റെ ഈ രൂപത്തിനു കാരണമാകട്ടെ ഒരു മലയാള സിനിമയും

തലയില്‍ നിറയെ മുടിയും മുഖത്തു മീശയുമുള്ള ചെറുപ്പക്കാരനായിരുന്നു രാജേന്ദ്രന്‍ ഒരുകാലത്ത്. പോരാത്തതിന് സിക്‌സ് പായ്ക്ക് ബോഡിയും ഉരുക്കു മസിലും. മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കുള്ള സ്റ്റണ്ട് മാനുമായിരുന്നു. മോഹന്‍ലാലിനും അരവിന്ദ് സ്വാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രനെ ഷൂട്ടിംഗിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.

ഒരു മലയാള സിനിമയില്‍ സ്റ്റണ്ട് മാന്‍ ആയി അഭിനയിക്കുന്നതിനിടെയായിരുന്നു രാജേന്ദ്രന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ അപകടം. സിനിമയില്‍ നടന്‍ വിജയരാഘവന്‍, രാജേന്ദ്രനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. തല്ലു കൊണ്ട് രാജേന്ദ്രന്‍ ഒരു പുഴയില്‍ വീഴുന്നതായിരുന്നു ചിത്രീകരിക്കേണ്ടത്.

എന്നാല്‍ രാജേന്ദ്രന്‍ ചെന്നു വീണ പുഴ ഫാക്ടറി മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. വെള്ളത്തിലെ രാസവസ്തുക്കള്‍ അദ്ദേഹത്തിന്റെ ശരീരത്തെ പ്രതികൂലമായി ബാധിച്ചു. അങ്ങനെ തലയിലെ മുടി മുഴുവന്‍ നഷ്ടമായി, പുരികങ്ങളിലെ രോമം പോലും പോയി. ഒരുപാടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് രാജേന്ദ്രന്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ചെറിയ തുക മാത്രം പ്രതിഫലമായി ലഭിച്ചിരുന്ന രാജേന്ദ്രനെ തേടി സിനിമയില്‍നിന്ന് ആരും എത്തിയതുമില്ല. ഒടുവില്‍ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് രാജേന്ദ്രന്‍ ആശുപത്രി വിട്ടു.

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയ സിനിമകളുമായി രാജേന്ദ്രന്‍ വീണ്ടും സിനിമയിലേക്കുതന്നെ വന്നു. ആയിടെയാണ് അദ്ദേഹം സംവിധായകന്‍ ബാലയുടെ കണ്ണില്‍പ്പെട്ടത്. ബാല സംവിധാനം ചെയ്ത നാന്‍ കടവുളിലെ വില്ലന്‍ വേഷം അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചു. അങ്ങനെ രാജേന്ദ്രന്‍ മൊട്ട രാജേന്ദ്രനായി. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ ബോസ് എങ്കിര ഭാസ്‌കരനിലൂടെ ഹാസ്യതാരമായും രാജേന്ദ്രന്‍ തമിഴ്‌പ്രേക്ഷകരെ ഞെട്ടിച്ചു.

പിന്നീട് മൊട്ട രാജേന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഈ വര്‍ഷം മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സ് ഉള്‍പ്പടെ അദ്ദേഹം അഭിനയിച്ചത് പതിനെട്ടോളം സിനിമകളിലാണ്. വയസ്സ് അറുപത്തൊന്നായിട്ടും സിക്‌സ് പായ്ക്ക് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. സ്റ്റണ്ട് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചതു മുതല്‍ പരിഗണിച്ചാല്‍ ഏതാണ്ട് അഞ്ഞൂറോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട് ഈ മൊട്ട.

Related posts