നിങ്ങള്‍ വിചാരിക്കുന്ന ആളല്ല ഇപ്പോഴത്തെ കോവിഡ് ! ലോകത്ത് ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത് ജനിതകമാറ്റം വന്ന വൈറസ്; വ്യാപനശേഷി കൂടിയ പുതിയ വൈറസിനെക്കുറിച്ചറിയാം…

കോവിഡ് ലോകമാകെ ഭീതിവിതച്ച് മുന്നേറുമ്പോള്‍ വാക്‌സിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. എന്നാല്‍ വാക്‌സിന്‍ ഗവേഷണത്തിന് ഏറ്റവും വലിയ വിഘാതമാകുന്നത് വൈറസിന്റെ ജനിതകമാറ്റമാണ്.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസല്ല ഇപ്പോള്‍ ലോകത്ത് വ്യാപിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.മ്യുട്ടേഷന്‍ അഥവാ പ്രകീര്‍ണാന്തരം സംഭവിച്ച പുതിയ രൂപമാണ് ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അതിവേഗം പറക്കുന്നത്.

ടെക്‌സാസിലെ ഹൂസ്റ്റണില്‍ ഒരു ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. 5,000 കോവിഡ് രോഗികളെ പരിശോധിച്ചതില്‍ അതില്‍ 99.9 ശതമാനം പേരിലും കാണാന്‍ കഴിഞ്ഞത് മ്യുട്ടേഷന്‍ സംഭവിച്ച ഡി 614 ജി എന്ന ഇനത്തില്‍ പെട്ട സാര്‍സ്-കോവ് 2 വൈറസായിരുന്നു.

ആദിമ രൂപത്തേക്കാള്‍ വ്യാപന ശേഷി കൂടുതലുള്ളതാണ് പ്രകീര്‍ണ്ണാന്തരം സംഭവിച്ച രൂപത്തിനുള്ളതെന്ന അനുമാനം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യൂറോപ്പില്‍ ആദ്യമായി ഈ ഇനത്തില്‍പ്പെട്ട വൈറസ് കാണപ്പെട്ടത്. ലോക്ക്ഡൗണിന് ശേഷം ഭാഗികമായെങ്കിലും പുനരാരംഭിച്ച അന്താരാഷ്ട്ര യാത്രകള്‍ ഈ വൈറസിനെ അമേരിക്കയിലും, ഏഷ്യയിലും, ഓഷ്യാനയിലുമൊക്കെ എത്തിച്ചു.

ഈ ഇനത്തില്‍പ്പെട്ട വൈറസ് ഇത്രയധികം വ്യാപിക്കാന്‍ ഇടയായ സാഹചര്യം ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നുണ്ട്. ്മ്യൂട്ടേഷന്‍ സംഭവിച്ച ഇനം വൈറസ് ശ്വാസനാളത്തില്‍ അധികമായ അളവില്‍ അടിഞ്ഞു കൂടുന്നുണ്ടാകാം എന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്.

ഇത്, സംസാരിക്കുമ്പോഴും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴുമൊക്കെ വൈറസിന്റെ വ്യാപനം എളുപ്പമാക്കുന്നു. ഇന്ന് ഡി സ്‌ട്രെയിന്‍ എന്ന് വിളിക്കപ്പെടുന്നതായിരുന്നു രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഏറ്റവും വ്യാപകമായ ഇനം വൈറസ്.

വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലെ പൊസിഷന്‍ 614 എന്ന് വിളിക്കുന്ന സ്ഥാനത്താണ് മ്യുട്ടേഷന്‍ സംഭവിച്ചിട്ടുള്ളത്. ഈ സ്‌പൈക്ക് ഉപയോഗിച്ചാണ് മനുഷ്യ കോശങ്ങളിലെ റിസപ്റ്ററുകളില്‍ വൈറസ് തൂങ്ങിക്കിടക്കുന്നത്.

വളരെ ലളിതമായ ഒരു മ്യുട്ടേഷനാണ് സംഭവിച്ചിട്ടുള്ളത്. ഒരു അമിനോ ആസിഡ് ഡി (ആസ്പാര്‍ടേറ്റ്) എന്നരൂപത്തില്‍ നിന്നും ജി (ഗ്ലൈസിന്‍) എന്ന രൂപത്തിലേക്ക് മാറുകയായിരുന്നു. അതുകൊണ്ടാണ് ഡി 614ജി എന്ന പേര് വീണത്.

ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. മാര്‍ച്ചോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ഇനം വൈറസ് വ്യാപിച്ചു. മെയ് മാസത്തോടെ ലോകത്തിലെ ഭൂരിഭാഗം രോഗികളിലും ഈ വൈറസിന്റെ സാന്നിദ്ധ്യം കാണപ്പെടുകയായിരുന്നു.

Related posts

Leave a Comment