മാധ്യമങ്ങള്‍ക്കു ചെറുസൂചന പോലും ലഭിച്ചില്ല, തലേദിവസം വരെ സിനിമയുടെ തിരക്കിലലിഞ്ഞ് കാവ്യയും ദിലീപും, എല്ലാം അറിഞ്ഞത് നാദിര്‍ഷയും കൂട്ടുകാരും മാത്രം!

dilepp and nadirshaഇതാണ് സിനിമാകല്യാണമെന്ന് ഒരു സംശയവും കൂടാതെ പറയാം. ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ഒരു ത്രില്ലര്‍ പോലെയായി ദിലീപ്-കാവ്യ കല്യാണം. വില്ലന്മാരെ നേരിടാന്‍ പോകുന്ന നായകനെപ്പോലെ ആരെയും അറിയിക്കാതെയായിരുന്നു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍. കൊച്ചി വേദാന്ത ഹോട്ടലിനെ വിവാഹവേദിയായി തെരഞ്ഞെടുത്തതിനുപോലും ആ ആസൂത്രണമുണ്ടായിരുന്നു. സിനിമ ഷൂട്ടിംഗിന് വേദിയാകുന്ന ഹോട്ടലായതിനാല്‍ ഇതും ഏതേലും സിനിമയുടെ ഷൂട്ടിംഗാകുമെന്നേ ജീവനക്കാരും കരുതിയുള്ളു. വേദാന്താ ഹാളില്‍ സിനിമയുടെ പൂജയ്ക്കായയി അടുത്ത സുഹൃത്തുക്കളേയും നേരത്തെ ക്ഷണിച്ചിരുന്നു. നവംബര്‍ 25ന് സിനിമയുടെ പൂജയെന്ന് കരുതി കാത്തിരുന്നവര്‍ക്കാണ് അര്‍ധ രാത്രിയില്‍ അപ്രതീക്ഷ എസ്എംഎസുകളെത്തിയത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തലേദിവസം ദിലീപ് തന്നെയാണ് ഫോണില്‍ വിളിച്ച് വിവരം പറഞ്ഞത്. നിര്‍മാതാക്കളായ സുരേഷ് കുമാര്‍, രഞ്ജിത്ത്, നാദിര്‍ഷ, മേനകാ സുരേഷ്, ചിപ്പി, ജോമോള്‍ ഇങ്ങനെ കുറച്ചു പേര്‍ മാത്രം. ഇവരെല്ലാം കുടുംബവുമായി തന്നെ വിവാഹ വേദിയിലെത്തി.

ചെറുപ്പം മുതല്‍ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടായിരുന്ന സംവിധായകനും നടനുമായ നാദിര്‍ഷയ്ക്കു മാത്രമാണ് വിവാഹത്തെപ്പറ്റി നേരത്തെ അറിവുണ്ടായിരുന്നത്. നാദിര്‍ഷയാകട്ടെ ഇരുചെവിയറിയാതെ ഇക്കാര്യം മനസില്‍ സൂക്ഷിക്കുകയും ചെയ്തു. വിവാഹത്തിനാവശ്യമായ കാര്യങ്ങളെല്ലാം ഒരുക്കിയത് നാദിര്‍ഷയും ദിലീപിന്റെ ബാല്യകാല സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു. വിവാഹവേദിക്കരികെ കര്‍ശനസുരക്ഷയും ഒരുക്കിയിരുന്നു. രാവിലെ മാധ്യമങ്ങളെ കല്ല്യാണക്കാര്യം അറിയിക്കുന്നത് വരെ എല്ലാം രഹസ്യം. ആരാധകര്‍ തള്ളിക്കയറിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു ഇതെല്ലാം.

കാവ്യയുടെയും ദിലീപിന്റെയും സുഹൃത്തായ ജോമോള്‍ മാധ്യമങ്ങളോട് പങ്കുവച്ചതും കല്യാണം വളരെ രഹസ്യമായിരുന്നുവെന്ന കാര്യമാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് തനിക്ക് സന്ദേശം ലഭിച്ചതെന്ന് ജോമോള്‍ രാഷ്ടദീപികഡോട്ട്‌കോം ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ നാലു മണിക്ക് സന്ദേശം കണ്ടപ്പോള്‍ ഞാന്‍ കാവ്യയെ വിളിച്ചു. അപ്പോള്‍ നീ തീര്‍ച്ചയായും അവിടെ ഉണ്ടാകണമെന്ന് മാത്രം പറഞ്ഞു. അവളുടെ സന്തോഷമാണ് എന്റെ സന്തോഷം. അതു കൊണ്ട് ഞാനെത്തി-ജോമോള്‍ പറയുന്നു. അറിഞ്ഞതേ നേരെ കൊച്ചിയിലേക്ക് പുറപ്പെടുകയായിരുന്നുവെന്നും ജോമോള്‍ കൂട്ടിച്ചേര്‍ത്തു.

Related posts