ലേലു അല്ലു…ലേലു അല്ലു..! പുണ്യമരത്തിൽ നഗ്നഫോട്ടോ ഷൂട്ട്; ഇൻസ്റ്റഗ്രാം താരത്തെയും ഭർത്താവിനെയും ബാലിയിൽ നിന്നു നാടുകടത്തും; അലീന ഫസ്‌ലീവയുടെ പ്രതികരണം ഇങ്ങനെ…

 

ഡെൻപസാർ (ഇന്തോനേഷ്യ): പ്രാദേശിക സംസ്കാരം ലംഘിച്ച് ഒരു പുണ്യ മരത്തിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ റഷ്യൻ ഇൻസ്റ്റഗ്രാം താരത്തെയും ഭർത്താവിനെയും നാടുകടത്താൻ ഇന്തോനേഷ്യ തീരുമാനിച്ചു.

മതവികാരം വ്രണപ്പെടുത്തിയ ഇരുവരെയും ബാലിയിൽനിന്നു നാടുകടത്തുമെന്ന് ഇന്തോനേഷ്യൻ ഹോളിഡേ ദ്വീപിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിനു ഫോളോവേഴ്സുള്ള അലീന ഫസ്‌ലീവ തബനാൻ ജില്ലയിലെ ഒരു ക്ഷേത്രത്തിലെ 700 വർഷം പഴക്കമുള്ള ആൽമരത്തിൽ നഗ്നയായി പോസ് ചെയ്യുകയായിരുന്നു.

അവളുടെ ഭർത്താവ് ആൻഡ്രി ഫാസ്ലീവ് ഈ ചിത്രം പകർത്തി. തുടർന്ന് ഈ ചിത്രം ഇവർ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തു. മിനിറ്റുകൾക്കൊണ്ട് ഫോട്ടോ വൈറലായി. ഇതോടെ ബാലിനീസ് സമൂഹം കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു.

പർവതങ്ങളും മരങ്ങളും മറ്റ് പ്രകൃതി സംവിധാനങ്ങളും ബാലിനീസ് ഹിന്ദു സംസ്കാരത്തിൽ വിശുദ്ധമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവ ദേവന്മാരുടെ ഭവനങ്ങളാണെന്നാണ് ഇവരുടെ വിശ്വസം.

പൊതു ക്രമസമാധാനത്തെ അപകടപ്പെടുത്തുന്നതും പ്രാദേശിക മാനദണ്ഡങ്ങൾ മാനിക്കാത്തതുമായ പ്രവർത്തന ങ്ങളാണ് ഇരുവരും നടത്തിയതെന്നു തെളിഞ്ഞെന്നു ബാലി ഇമിഗ്രേഷൻ മേധാവി ജമറുലി മണിഹുറുക് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അതിനാൽ അവരെ നാടു കടത്തും. മാത്രമല്ല, ദന്പതികളെ ഇന്തോനേഷ്യയിൽനിന്നു കുറഞ്ഞത് ആറു മാസത്തേ ക്കെങ്കിലും വിലക്കുമെന്നും പ്രാദേശിക വിശ്വാസത്തിന് അനുസൃതമായി പുണ്യസ്ഥലത്തു ശുദ്ധീകരണ ചടങ്ങിൽ പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഒരു വലിയ തെറ്റ് ചെയ്തുവെന്നു സമ്മതിച്ചുകൊണ്ട് അലീന ഫസ്‌ലീവ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇംഗ്ലീ ഷിലും ഇന്തോനേഷ്യൻ ഭാഷയിലും ക്ഷമാപണം നടത്തി.

ബാലിയിൽ ധാരാളം പുണ്യ സ്ഥലങ്ങളുണ്ടെന്നും പലതിനെക്കുറിച്ചും തനിക്കു വേണ്ട അറിവില്ലായിരുന്നുവെന്നും അവർ പറഞ്ഞു. ഈ സ്ഥലങ്ങളെയും പാരന്പര്യങ്ങളെയും ബഹുമാനത്തോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നെന്നും അവർ ഏറ്റുപറഞ്ഞു.

അനാദരവ് കാണിക്കുന്ന വിനോദ സഞ്ചാരികളെ തന്‍റെ ഭരണകൂടം ഇനി വച്ചുപൊറുപ്പിക്കില്ലെന്നു ബാലി ഗവർണർ വയാൻ കോസ്റ്റർ പറഞ്ഞു.

കഴിഞ്ഞ വർഷം 200ഓളം പേരെ ഹോളിഡേ ഐലൻഡിൽനിന്നു നാടുകടത്തിയിരുന്നു, അവരിൽ ചിലർ കോവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിച്ചതിനാണ് നാടുകടത്തപ്പെട്ടത്.

കഴിഞ്ഞ മാസം, കനേഡിയൻ നടനും സ്വയം പ്രഖ്യാപിത വെൽനസ് ഗുരുവുമായ വ്യക്തിക്ക് ബാലിയിൽനിന്നു നാടുകടത്തൽ നേരിടേണ്ടി വന്നിരുന്നു, വിശുദ്ധമായി കരുതുന്ന മൗണ്ട് ബത്തൂരിൽ ന്യൂസിലൻഡിലെ മാവോറി ആചാര നൃത്തമായ ഹക്ക ചെയ്യുമ്പോൾ നഗ്നനായി പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് നാടുകടത്തിയത്.

Related posts

Leave a Comment