ഹീറോ സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ 8000 രൂപ ദുരിതാശ്വസനിധിയിലേക്ക് കൈമാറി ഒമ്പതുവയസുകാരി ! തമിഴ്‌നാടുകാരിയായ ഈ കൊച്ചുമിടുക്കിയ്ക്ക് ഇനി എല്ലാ ജന്മദിനത്തിലും ഹീറോ പുതിയ സൈക്കിള്‍ സമ്മാനമായി നല്‍കും…

വില്ലുപുരം: പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ തേടിയെത്തുന്നത് അതിരുകളില്ലാത്ത സഹായമാണ്. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ചെറുതും വലുതുമായ തുകകളും ആഹാരമായിട്ടും അവശ്യവസ്തുക്കളായിട്ടും എത്തുന്ന വസ്തുകവകള്‍ വേറെയും.

തന്റെ പ്രായത്തിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം കണ്ട് സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ്നാട്ടുകാരിയായ പെണ്‍കുട്ടിയുടെ പ്രവൃത്തി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

തമിഴ്നാട് സ്വദേശി അനുപ്രിയ 8000 രൂപയാണ് ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി നല്‍കി മാതൃകയായത്. ഒക്ടോബര്‍ 16 ന് തന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സൈക്കിള്‍ വാങ്ങുകയായിരുന്നു ലക്ഷ്യം.

ഇതിനായി കൂട്ടിവെച്ച നാലു വര്‍ഷത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് പെണ്‍കുട്ടി സംഭാവന ചെയ്യുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പെട്ട ഹീറോ മോട്ടോര്‍ കോര്‍പ്സ് പെണ്‍കുട്ടിയെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും ജന്മദിനത്തിന് അനുപ്രിയയ്ക്ക് പുതിയ സൈക്കിള്‍ സമ്മാനമായി എത്തിക്കുമെന്നാണ് ഹീറോ സൈക്കിള്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

സംഭവം ട്വീറ്റിലൂടെ ഹീറോ മോട്ടോര്‍സ് കമ്പനിയുടെ ചെയര്‍മാന്‍ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നതും. തമിഴ്നാട് വില്ലുപുരത്തെ കെ.കെ. റോഡില്‍ മാതാപിതാക്കള്‍ക്കും അനിയനുമൊപ്പമാണ് അനുപ്രിയ താമസിക്കുന്നത്.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് തമിഴ്നാട്ടില്‍ നിന്നും വന്‍ സഹായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി 11 ലോറികള്‍ അതിര്‍ത്തി കടന്നെത്തിയിട്ടുണ്ട്. 30 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിച്ചിട്ടുള്ളത്.

Related posts