പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ റിക്കാർഡുകളിൽ ഒന്ന് സ്വന്തമാക്കി തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്.രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് ട്രെയിൻ യാത്രയെന്ന ഖ്യാതിയാണ് ഈ സർവീസിന് സ്വന്തമായത്. രാജസ്ഥാനിലെ കോട്ടയ്ക്കും ഗുജറാത്തിലെ വഡോദരയ്ക്കും ഇടയിലുള്ള 528 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ ഒരു സ്റ്റോപ്പിൽ പോലും നിർത്താതെ ഓടിത്തീർക്കുന്നത്.
ഏകദേശം ആറര മുതൽ ഏഴ് മണിക്കൂർ വരെ സമയമെടുത്താണ് ഈ ദൂരം പിന്നിടുന്നത്. തിരക്കേറിയ റെയിൽവേ ഇടനാഴികളിലൂടെ ഇത്രയും വലിയ ദൂരം തടസമില്ലാതെ സഞ്ചരിക്കുക എന്നത് ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. ഒന്നിലധികം റെയിൽവേ ഡിവിഷനുകളുടെ ഏകോപനത്തിലൂടെയും കൃത്യമായ ഷെഡ്യൂളിംഗിലൂടെയുമാണ് ഈ നോൺ-സ്റ്റോപ്പ് ഓട്ടം സാധ്യമാകുന്നത്.
ദീർഘദൂര സർവീസുകളിൽ ഉയർന്ന ശരാശരി വേഗത നിലനിർത്താൻ രാജധാനിക്ക് നൽകുന്ന മുൻഗണനയും ഇതിന് സഹായകമാകുന്നു.കേരള തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ആറ് സംസ്ഥാനങ്ങളിലൂടെയാണ് ഈ ട്രെയിൻ കടന്നുപോകുന്നത്. സാധാരണ എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞ സ്റ്റോപ്പുകളുള്ള രാജധാനി വിഭാഗത്തിൽ തന്നെ ഏറ്റവും അസാധാരണമായ റിക്കർഡായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഓരോ കിലോമീറ്ററിലും സ്റ്റേഷനുകളുള്ള രാജ്യത്തെ റെയിൽ ശൃംഖലയിൽ ഏഴ് മണിക്കൂറോളം നിർത്താതെയുള്ള യാത്ര യാത്രക്കാർക്കും കൗതുകകരമായ അനുഭവമാണ് നൽകുന്നത്.അതിവേഗ ട്രെയിനുകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോഴും പഴയ ദീർഘദൂര സർവീസുകൾ ഇത്തരം അവിശ്വസനീയമായ നേട്ടങ്ങൾ നിലനിർത്തുന്നത് റെയിൽവേയുടെ പ്രവർത്തനമികവിന് തെളിവായി മാറുന്നു.
എസ്. ആർ. സുധീർ കുമാർ
