അഞ്ച് മക്കളെ കൊന്നു! തടവില്‍ കഴിഞ്ഞ അമ്മയ്ക്ക് ഒടുവില്‍ ദയാവധം; അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം നടന്നത് 2007 ല്‍

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചകളുയര്‍ത്തിയ ഒരു വിഷയമാണ് ദയാവധം. ഭേദപ്പെടുത്താൻ സാധിക്കാത്ത ശാരീരികവും മാനസിവുമായ രോഗങ്ങളാല്‍ കഴിയുന്നവര്‍ക്ക് വേദനാജനകമായ ജീവിതത്തില്‍ നിന്നൊരു രക്ഷ എന്ന നിലയില്‍ ദയാവധം അനുവദിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ദയാവധവും ഒരു തരത്തിലുള്ള കൊലപാതകമാണ് അത് അനുവദനീയമല്ല എന്ന് മറുവിഭാഗവും വാദിക്കുന്നു. 

നിലവില്‍ നെതര്‍ലൻഡ്സ്, സ്വിറ്റ്സര്‍ലൻഡ്, ബെല്‍ജിയം, ബ്രട്ടൻ എന്നീ രാജ്യങ്ങളും ചില യുഎസ് സ്റ്റേറ്റുകളുമാണ് ദയാവധത്തെ നിയമപരമായി പിന്തുണയ്ക്കുന്നത്.

ഇപ്പോഴിതാ ബെല്‍ജിയത്തില്‍ നിന്ന് അസാധാരണമായ ഒരു ദയാവധത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. 

തന്‍റെ അഞ്ച് മക്കളെ കൊലപ്പെടുത്തിയ കേസില്‍ ദീര്‍ഘകാലമായി തടവില്‍ കഴിഞ്ഞിരുന്ന സ്ത്രീ ഇപ്പോള്‍ ദയാവധത്തിലൂടെ മരിച്ചു എന്നതാണ് വാര്‍ത്ത.

2007ലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിന് ആസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് ജനീവീവ് ലെര്‍മിറ്റെ എന്ന യുവതി തന്‍റെ അഞ്ച് മക്കളെയും കഴുത്തറുത്ത്  കൊലപ്പെടുത്തുകയായിരുന്നു.

ശേഷം ഇവരും കത്തിയുപയോഗിച്ച് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ മരണം നീണ്ടുപോയതോടെ ഇവര്‍ പൊലീസില്‍ വിവമരറിയിച്ചു.

ഇതോടെ പൊലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവരുടെ ജിവൻ സുരക്ഷിതമാക്കുകയും ചെയ്തു. 

കടുത്ത മാനസികപ്രശ്നങ്ങളായിരുന്നു ജനീവീവിനെ സ്വന്തം മക്കളെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിച്ചത് എന്നാണ് ഇവരുടെ വക്കീല്‍ അറിയിക്കുന്നത്.

എന്നാലീ വാദം അന്ന് കോടതി മുഖവിലയ്ക്ക് എടുത്തില്ല. കോടതി ജനീവീവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 

2008മുതല്‍ ജയിലില്‍ കഴിഞ്ഞ ജനീവീവിനെ 2019ല്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ 2010ല്‍ തന്നെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ക്കെതിരെ ഇവര്‍ കേസ് ഫയല്‍ ചെയ്യുകയും എന്നാല്‍ ആ കേസില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

തനിക്ക് ഫലപ്രദമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് താൻ മക്കളെ കൊല്ലുന്ന സാഹചര്യം വരെയെത്തിയതെന്നും അതിനാല്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടിയുണ്ടാകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പക്ഷേ കേസ് കോടതിയില്‍ തള്ളപ്പെട്ടു. 

2019ഓടെ ഇവരുടെ മാനസികപ്രശ്നങ്ങള്‍ അധികരിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനും ശേഷമാണ് ദയാവധമെന്ന ആശയത്തിലേക്ക് ഇവരെത്തുന്നത്.

ജനീവീവിന്‍റെ തന്നെ അഭ്യര്‍ത്ഥന മാനിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിതിന്‍റെ പതിനാറാം വാര്‍ഷികദിനമായ ഫെബ്രുവരി 28ന് തന്നെ ഇവരുടെ ദയാവധവും നടത്തിയത് എന്ന് വക്കീല്‍ അറിയിക്കുന്നു.

എന്തായാലും അപൂര്‍വമായ ദയാവധത്തിന് വലിയ രീതിയിലാണ് ശ്രദ്ധ ലഭിക്കുന്നത്. മാനസികാരോഗ്യപ്രശ്നങ്ങള്‍ വ്യക്തികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുമ്പോള്‍ നിയമം എത്തരത്തിലാണ് അതില്‍ ഇടപെടേണ്ടത് എന്നും ജനീവീവിന്‍റെ ജീവിതം ഇതിന് മാതൃകയാക്കി എടുക്കണമെന്നുമെല്ലാം ചര്‍ച്ചകളില്‍ വാദമുയരുന്നുണ്ട്. 

Related posts

Leave a Comment