തൊണ്ടയിലെ മീന്‍മുള്ളെടുക്കാന്‍ പോയി! നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിക്ക് നല്‍കിയത് സമാനതകളില്ലാത്ത ദുരനുഭവം

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയോയെന്ന് തോന്നിയ സംശയം ഒരു നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് നല്‍കിയത് സമാനതകളില്ലാത്ത ദുരനുഭവം.

പരിശോധനക്കായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു 21കാരിയായ ആദിത്യ. ഇഎന്‍ടി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്സ്റേ എടുക്കുന്നതിനിടെ മെഷീന്റെ ഒരു ഭാഗം ആദിത്യയുടെ നടുവിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചു.

വേദന കൊണ്ട് നിലവിളിച്ച് നടക്കാന്‍ പോലുമാകാതെ നിന്ന് യുവതിയെ അമ്മയെത്തിയാണ് മുറിക്ക് പുറത്തെത്തിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നടുവിന്റെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. അപ്രതീക്ഷിതമായെത്തിയ ദുരനുഭവത്തിന്റെ ഞെട്ടലിലാണ് ഈ കൂന്തള്ളൂര്‍ സ്വദേശിനി. 

ഈ മാസം 11ന് ആയിരുന്നു അമ്മ ലതയ്‌ക്കൊപ്പം ആദിത്യ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയത്. ആദ്യം കണ്ട ഡോക്ടര്‍ മുള്ളുണ്ടോയെന്ന് ഉറപ്പിക്കാന്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു.

എക്സ്റേ എടുക്കുന്നതിനിടെ ശരീരത്തിന് പുറംഭാഗത്തായി സ്ഥാപിച്ച മെഷീന്റെ സ്‌ക്രൂ ഇളകി നട്ടെല്ലിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചെന്നാണ് ആദിത്യ ആരോപിക്കുന്നത്. ഇതോടെ വിദ്യാര്‍ഥിനി നടക്കാന്‍ കഴിയാത്ത വിധം തളര്‍ന്നു.

ഉടന്‍ തന്നെ ഓര്‍ത്തോ വിഭാഗം ഡോക്ടറെ കണ്ടു. അമ്മ താങ്ങിപ്പിടിച്ചാണ് ആദിത്യയെ ഡോക്ടറുടെ അടുത്തെത്തിച്ചത്. വീണ്ടും എക്‌സ്‌റേ എടുത്തെങ്കിലും പരിക്ക് സാരമുള്ളതല്ലെന്ന മറുപടിയാണ് ഡോക്ടര്‍ നല്‍കിയത്.

ആശുപത്രിയിലെ വീഴ്ച മറയ്ക്കാന്‍ ബെല്‍റ്റ് ഇട്ട് വിശ്രമിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച് മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ വിട്ടയച്ചു.

എന്നാല്‍ ബി എസ് സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ആദിത്യയ്ക്ക് ഡോക്ടര്‍മാരുട സംഭാഷണത്തില്‍ നിന്ന് പരിക്കിന്റെ ഗൗരവം മനസിലായി. ഇതോടെ മറ്റൊരു ഡോക്ടറെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത്തവണ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ നടുവിലെ എല്ലില്‍ പൊട്ടല്‍ കണ്ടെത്തി. ഇതോടെ അമ്മ ആശുപത്രി സൂപ്രണ്ടിനെ നേരിട്ട് കണ്ട് പരാതി നല്‍കി.

എന്നാല്‍ നേരത്തെ ഉണ്ടായ ക്ഷതമാകാം ഇപ്പോള്‍ സംഭവിച്ചതെന്നും തെറ്റിദ്ധാരണയാണെന്നുമാണ് ഇവര്‍ക്ക് ലഭിച്ച മറുപടി.

എക്സ്റേ മെഷീന്റെ ഭാഗം അധികം ഭാരമുള്ളതല്ലെന്നും അത് വീണതുകൊണ്ട് നട്ടെല്ലിന് ക്ഷതമേല്‍ക്കാന്‍ ഒരു സാധ്യതയുമില്ലെന്നും സൂപ്രണ്ട് ഡോ. അജിത്കുമാര്‍ പറഞ്ഞു. ഇതോടെയാണ് ലത പൊലീസിനെ സമീപിച്ചത്. 

അഴൂര്‍ പി.എച്ച്.സിയിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയ ലതയുടെ ഏക പ്രതീക്ഷയായിരുന്നു മകള്‍. പിതാവ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കിടപ്പിലാണ്.

നടുവിന് പരിക്കേറ്റ് ആദിത്യയും കിടപ്പിലായതോടെ അമ്മയ്ക്ക് ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇരുവരുടെയും ചികിത്സയ്ക്കും ജീവിത ചെലവിനും പണം കണ്ടെത്തേണ്ടതുണ്ട്.

ആശുപത്രിയില്‍ നിന്നുണ്ടായ വീഴ്ചയ്ക്ക് കാരണക്കാരായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ് ഈ അമ്മയുടെ ആവശ്യം.

Related posts

Leave a Comment