ഓഫീസുകൾ കയറിയിറങ്ങേണ്ട..! ഓഖി ധനസഹായം വീടുകളിൽ എത്തിക്കും; രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെ കുടുംബങ്ങളിലെത്തി ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ധനസഹായം ഉടൻ വിതരണം ചെയ്യുമെന്നും വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

1,843 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെടും. ഓഖി ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇതിനായി വിവിധ വകുപ്പുസെക്രട്ടറിമാർ വിശദമായ റിപ്പോർട്ട് തയാറാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരായ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപയും അവിവാഹിതരായ പെണ്‍കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ വിവാഹ ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായത്തിൽ നിന്നു മാറ്റിവയ്ക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചുഴലിക്കാറ്റിനെ തുടർന്നു നിരവധി പേരാണ് സംസ്ഥാനത്ത് മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ചെറുവള്ളങ്ങളിൽ പോയവരെയാണ് കൂടുതലും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ നടന്നുവരികയാണ്. ബോട്ടുകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകും. ഫിഷറിസ് വകുപ്പ് ഇതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാർ മൂന്നു ദിവസത്തെ വേതനവും മറ്റു തൊഴിലാളികൾ ഒരു ദിവസത്തെ വേതനവും നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Related posts