ആദ്യ പ്രളയത്തില്‍ ഈ മേയര്‍ ബ്രോ എവിടെയായിരുന്നു ! ജനങ്ങള്‍ നല്‍കിയ സാധനങ്ങള്‍ കയറ്റി അയയ്ക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ വേണുഗോപാല്‍…

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം നഗരസഭാ മേയറുമായ വി.കെ പ്രശാന്തിനെതിരേ കടന്നാക്രമണവുമായി പദ്മജ വേണുഗോപാല്‍. ആദ്യ പ്രളയത്തില്‍ മേയര്‍ എവിടെയായിരുന്നു? ജനങ്ങള്‍ നല്‍കിയ സാധങ്ങള്‍ കയറ്റി അയക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു. ഇതേ കാര്യം മുമ്പ് കെ. മുരളീധരനും പറഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവില്‍ പ്രചാരണച്ചൂടിന് ഒരു കുറവുമില്ലെന്നും തന്റെ പേര് തിരുവനന്തപുരത്ത് ഉയരാന്‍ കാരണം അച്ഛനോടുള്ള സ്‌നേഹമാണെന്നും പദ്മജ വ്യക്തമാക്കി.

പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ കൈയയച്ച് നല്കിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്റെ പ്രവര്‍ത്തന മികവെന്ന് മുരളീധരന്‍ നേരത്തെ പരിഹസിച്ചിരുന്നു. ഈ പ്രളയകാലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനത നടത്തിയ സഹായ ശേഖരണം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 35ലോഡ് സാധനങ്ങളാണ് പ്രളയ മേഖലയിലേക്ക് നഗരസഭ കയറ്റി അയച്ചത്. ഇത് മുന്‍ നിര്‍ത്തിയുള്ള എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം. മുമ്പ് മുരളീധരന്‍ നിര്‍ദ്ദേശിച്ച പീതാംബരക്കുറുപ്പിനെ വെട്ടിയാണ് കെ. മോഹന്‍കുമാറിനെ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്.

Related posts