വെള്ളിക്കുളങ്ങര: കാലപ്പഴക്കം മൂലം ദുർബ്ബലമായ രണ്ട് കനാൽപാലങ്ങളുടെ പുനർനിർമ്മാണം ആരംഭിച്ചു. മറ്റപഞ്ചായത്തിലെ 11-ാം വാർഡിലുള്ള മോനൊടി കിഴക്കേ കനാൽ പാലവും മാരാൻപാലവുമാണ്30 ലക്ഷം രൂപ ചെലവിൽ പുനർനിർമിക്കുന്നത്.
മലയോരത്തെ മാങ്കുറ്റിപ്പാടം, കടന്പോട്, മോനൊടി പ്രദേശങ്ങളെ വെള്ളിക്കുളങ്ങര, കോടാലി ജംഗ്ഷനുകളുമായി ബന്ധിപ്പിക്കുന്ന കോടാലി മോനൊടി റോഡിലാണ് ഈ പാലങ്ങളുള്ളത്. 1953ൽ മറ്റത്തൂർ ഇറിഗേഷൻ കനാൽ നിർമിച്ച കാലത്ത് പണികഴിപ്പിക്കപ്പെട്ട ഈ പാലങ്ങൾ കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായിട്ട് കാലമേറെയായി.
പാലങ്ങളുടെ ശോച്യാവസ്ഥ ശ്രദ്ധയിൽ പെട്ട മന്ത്രി പ്രഫ.സി.രവീന്ദ്രനാഥാണ് പാലങ്ങളുടെ പുനർനിർമാണത്തിനായി പുതുക്കാട് മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ചത്. പുനർനിർമാണത്തിനായി കിഴക്കേ കനാൽപാലം പൊളിച്ചുനീക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്.
അടുത്താഴ്ച മാരാൻ പാലവും പൊളിച്ചുനീക്കും. ഏഴുമീറ്റർ വീതിയിലാണ് രണ്ടുപാലങ്ങളും പുനർനിർമിക്കുന്നത്. പാലം പണി നടക്കുന്നതിനാൽ മോനൊടിവെള്ളിക്കുളങ്ങര റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.