അര്‍ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു ! എന്നാല്‍ ‘ജോക്കര്‍’ മഹത്തരവും; പാര്‍വതിയ്ക്ക് കിടിലന്‍ മറുപടി നല്‍കി വിജയ് ദേവരക്കൊണ്ട

സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് നടി പാര്‍വതി. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിനിമ സംബന്ധമായ സംവാദ പരിപാടിയായ ‘റൗണ്ട് ടേബിളി’ല്‍ സമകാലിക ഇന്ത്യന്‍ സിനിമയെ കുറിച്ച് സംസാരിക്കാനാണ് താരങ്ങള്‍ ഒത്തു കൂടിയത്.

‘അര്‍ജുന്‍ റെഡ്ഡി’ നായക കഥാപാത്രത്തിന്റെ പുരുഷാധിപത്യത്തെ ന്യായീകരിക്കുമ്പോള്‍ ‘ജോക്കര്‍’ എന്ന ചിത്രം അത് ചെയ്യുന്നില്ലെന്ന് പാര്‍വ്വതി പറഞ്ഞു. ‘ജോക്കര്‍’ എന്ന സിനിമ വസ്തുതകളെ കാണിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ നിങ്ങള്‍ എല്ലാവരേയും കൊല്ലണമെന്ന് പറയുകയോ കൊലപാതകത്തെ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ല. മോശം സന്ദേശം നല്‍കുന്ന സിനിമയുടെ ഭാഗമാകണോ വേണ്ടയോ എന്ന തീരുമാനം അഭിനേതാവിന്റെ സ്വാതന്ത്രമാണെന്നും അഭിനേതാക്കള്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പരിപാടിയില്‍ പാര്‍വതി പറഞ്ഞു.

എന്നാല്‍ പാര്‍വതിയ്ക്ക് വിജയ് ദേവരക്കൊണ്ട ചുട്ടമറുപടി നല്‍കുകയും ചെയ്തു. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. ‘സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി എനിക്ക് ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ പരിഗണിക്കുന്നത്.

പരസ്പരം വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കമിതാക്കള്‍ ഉണ്ടായിരിക്കും. അവരെ പോലുള്ളവര്‍ക്ക് അര്‍ജുന്‍ റെഡ്ഡി പോലൊരു ചിത്രം കാണുമ്പോള്‍ പ്രശ്നം ഉണ്ടാകില്ല. എന്നാല്‍ മാതാപിതാക്കള്‍ വഴക്കിടുന്നത് കണ്ടു വളരുന്ന കുട്ടികള്‍ക്ക് ചിലപ്പോള്‍ അത് പ്രശ്നമാകാം. അതുകൊണ്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകള്‍ എനിക്ക് ചെയ്യാനാകില്ല.’ വിജയ് ദേവരകൊണ്ട പറഞ്ഞു.

Related posts