സിനിമയിലുള്ളവര്‍ കുറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു, പറഞ്ഞത് എന്താണെന്ന് കേട്ടിരുന്നോ എന്ന്! ആരോ പറഞ്ഞുകേട്ടതാണ് എന്നായിരുന്നു അവരുടെ മറുപടി; കസബ വിവാദത്തില്‍ യാതൊരു തിരുത്തും വരുത്തുന്നില്ലെന്ന് ആവര്‍ത്തിച്ച് പാര്‍വതി

മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധത വളരെയധികമുണ്ടെന്നുള്ളത് യാതൊരു ഭയവും കൂടാതെ വിളിച്ചു പറഞ്ഞ നടിയാണ് പാര്‍വതി. കേരള ചലച്ചിത്രോത്സവ വേദിയില്‍ പാര്‍വതി പറഞ്ഞ കാര്യങ്ങള്‍ വളരെയധികം വിവാദമായിരുന്നു. കസബയിലെ നായകനായ മമ്മൂട്ടിയെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ അതിക്രൂരമായ സൈബര്‍ ആക്രമണത്തിനാണ് പാര്‍വതി വിധേയമായതും. ആ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ സിനിമകളിലെ അവസരങ്ങള്‍ പോലും പാര്‍വതിക്ക് നിഷേധിക്കപ്പെട്ടിരുന്നു.

എന്നാല്‍ നാളുകളിത്ര കഴിഞ്ഞിട്ടും, തിരിച്ചടികള്‍ പലതും നേരിടേണ്ടി വന്നിട്ടും പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കാനുള്ള പാര്‍വതിയുടെ മനക്കട്ടിയെയാണ് ഇന്ന് ശത്രുക്കള്‍ പോലും അംഗീകരിച്ചു കൊടുത്തിരിക്കുന്നത്. താന്‍ അന്ന് പറഞ്ഞ കാര്യത്തില്‍ നിന്ന് അണുവിട മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഏറ്റവുമൊടുവില്‍ നല്‍കിയ അഭിമുഖത്തിലും പാര്‍വതി പറഞ്ഞത്. എന്നാല്‍ ചെറിയ തിരുത്തുണ്ടെന്നും ആ തെറ്റിദ്ധാരണയുടെ പേരിലാണ് തനിക്കെതിരെ ആക്രമണം നടന്നതെന്നും പാര്‍വതി പറയുന്നു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് പാര്‍വതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പാര്‍വതിയുടെ വാക്കുകളിങ്ങനെ…

സ്ത്രീവിരുദ്ധതയെ ആഘോഷിക്കരുത്, മഹത്വവത്ക്കരുത് എന്നാണ് അന്ന് ഞാന്‍ പറഞ്ഞത്. അത് ഭൂരിഭാഗം ആളുകള്‍ക്കും മനസ്സിലായില്ല എന്നതാണ് സത്യം. അതില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ആ തലക്കെട്ടുകള്‍ വായിച്ചാല്‍ ഞാന്‍ ഒരു താരത്തെ ആക്രമിച്ചു എന്നേ തോന്നൂ.

ആളുകള്‍ക്ക് ഇത് മുഴുവന്‍ വായിച്ചുനോക്കാനും കേള്‍ക്കാനും എവിടെയാണ് സമയം? സിനിമയിലുള്ള ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, ഞാന്‍ പറഞ്ഞത് എന്താണെന്ന് കേട്ടിരുന്നോ എന്ന്. ഇല്ല, ആരോ പറഞ്ഞുകേട്ടതാണ് എന്നായിരുന്നു അവരുടെ മറുപടി. ആ തെറ്റിദ്ധാരണയുടെ പേരിലാണ് ഓണ്‍ലൈന്‍ ആക്രമണം പോലും ഉണ്ടായത്.

അന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഒരു വരി പോലും മാറ്റമില്ലാതെ ഞാനത് പറയും. കസബ എന്ന ചിത്രമിറങ്ങിയ ശേഷം പലരും ആ രംഗത്തെപ്പറ്റി ചര്‍ച്ച ചെയ്തിട്ടുണ്ട്. മുന്‍പ് ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ് ഞാനന്ന് സംസാരിച്ചത്. പേടിയില്ല, കാരണം പാര്‍വ്വതി എന്ന വ്യക്തിയല്ല അവിടെ പ്രശ്‌നം.

ഒരു പെണ്‍കുട്ടി പരസ്യമായി അങ്ങനെ സംസാരിച്ചു, അതിന് ശേഷം മാപ്പും പറഞ്ഞില്ല. അത് വലിയ പ്രശ്‌നമായി മാറി. ഞാന്‍ പറയുന്നത് അതേപടി അംഗീകരിക്കണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഒന്ന് ചിന്തിച്ചുനോക്കൂ എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ.

കസബ വിവാദത്തില്‍ ആക്രമണം ഏറ്റവുമധികം നടന്നത് സോഷ്യല്‍ മീഡിയയിലാണ്. യഥാര്‍ഥ ജീവിതത്തില്‍ എന്നോടാരും ഇത് പറഞ്ഞിട്ടില്ല. ഉയരെ റിലീസ് ചെയ്ത ശേഷം അന്ന് വിയോജിപ്പ് പ്രകടിപ്പിച്ച ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ പോലും വിളിച്ചു, നിങ്ങളോട് വ്യക്തിപരമായി വിയോജിപ്പുണ്ട്, പക്ഷേ ഈ സിനിമയില്‍ നിങ്ങള്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

അന്ന് നടന്നത് സംഘടിത ആക്രമണമായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ആത്മാര്‍ഥമായി വിയോജിപ്പ് തോന്നിയവര്‍ എന്നോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മെസേജ് അയച്ചുപോലും സംസാരിച്ച ആളുകളുണ്ട്. അവരോട് സംഭാഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

മാറ്റത്തിന് കഴിവുള്ള ഇന്‍ഡസ്ട്രിയാണ് മലയാളസിനിമ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ സ്ത്രീവിരുദ്ധതയടക്കമുള്ള കാര്യങ്ങളില്‍ മലയാള സിനിമ മാറിയിട്ടുണ്ടാകാം. എന്നാലിപ്പോഴും അത്തരത്തിലുള്ള സിനിമകളിറങ്ങുന്നുണ്ട്. ഒരിക്കലും വില്‍ക്കാന്‍ പാടില്ലാത്ത, പ്രകീര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്ത ഘടകങ്ങള്‍ സിനിമകളില്‍ ഉണ്ടാകുന്നുണ്ട്. മാറ്റങ്ങള്‍ വിചാരിച്ചത്ര വേഗത്തില്‍ നടക്കുന്നില്ല അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

Related posts