സ്വന്തം ലേഖകൻ
തൃശൂർ: സാക്ഷരസുന്ദര കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നുനാലുമാസം പിന്നിടുന്പോൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത് 1156 പോക്സോ കേസുകളെന്നറിയുന്പോൾ. ലജ്ജിക്കണോ അതോ പേടിക്കണോ എന്നതാണ് ഉയരുന്ന ചോദ്യം. രജിസ്റ്റർ ചെയ്യപ്പെടാതെ പോയ കേസുകൾ ഇതിലുമേറെയായിരിക്കാമെന്നാണ് കരുതുന്നത്.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ അവസാനം വരെ കേരളത്തിലെ വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം കേരള പോലീസ് തന്നെയാണ് ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനവില്ലെന്ന് പറയുന്നുണ്ടെങ്കിലും കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമം കേരളത്തിൽ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ലെന്ന യാഥാർഥ്യമാണ് ഈ കണക്കുകളിൽ കാണുന്നത്.
ഒരു മധ്യവേനലവധികൂടി കഴിഞ്ഞ് കേരളത്തിലെ സ്കൂളുകൾ വീണ്ടും തുറന്നിരിക്കുകയാണ്. കുട്ടികൾ വീടിനു പുറത്ത് എത്രമാത്രം സുരക്ഷിതരാണ് എന്ന ചോദ്യമാണ് പോക്സോ കേസുകൾ ഉയർത്തുന്നത്. വീടിനുള്ളിൽതന്നെ അവർ എത്രമാത്രം സുരക്ഷിതരാണെന്ന മറുചോദ്യവും ഇതിനൊപ്പം ഉയരുന്നു. പോലീസിന്റെയും സ്കൂളുകളിലെ കൗണ്സലിംഗിന്റെയുമൊക്കെ സജീവമായ ഇടപെടലാണ് ഇത്രയെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാൻ ഇടയാക്കിയത്.
ഈ വർഷം നാലുമാസത്തിനുള്ളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1156 പോക്സോ കേസുകളിൽ മലപ്പുറത്താണ് കൂടുതൽ കേസുകളുള്ളത്. 176 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 25 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 29 കേസുകളാണ് തൃശൂർ റൂറലിൽ ഈ നാലു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം സിറ്റി 50, തിരുവനന്തപുരം റൂറൽ 97, കൊല്ലം സിറ്റി 44, കൊല്ലം റൂറൽ 46, ആലപ്പുഴ 54, കോട്ടയം 64, ഇടുക്കി 44, എറണാകുളം സിറ്റി 36, റൂറൽ 78, തൃശൂർ സിറ്റി 53, റൂറൽ 29, പാലക്കാട് 82, കോഴിക്കോട് സിറ്റി 36, റൂറൽ 58, വയനാട് 48, കണ്ണൂർ 75, കാസർഗോഡ് 60, റെയിൽവേ ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്കൂൾ വിദ്യാർഥികൾ മുതൽ തെരുവിൽ കഴിയുന്ന ചെറുബാല്യങ്ങൾ വരെ പീഡനത്തിന് ഇരയായിട്ടുണ്ട്.2012ൽ പോക്സോ നിയമം നിലവിൽവന്നശേഷം 2018 നവംബർ 30 വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 11,797 കേസുകളാണ്. 2012 നവംബറിലാണ് ആദ്യമായി പോക്സോ കേസുകൾ രജിസ്റ്റർചെയ്തത്. 2013ൽ കേസുകൾ 1016 ആയി ഉയർന്നു. 2014ൽ 1402. പിന്നീട് ക്രമമായി ഉയർന്നുകൊണ്ടിരിക്കുന്നു. 2017ൽ 2697 ആയിരുന്നു. 2018ലെ പോക്സോ കേസുകളുടെ എണ്ണം കേരളത്തിൽ 3174 ആയിരുന്നു.
ഈ വർഷം നാലുമാസം പിന്നിടുന്പോഴേക്കും ആയിരത്തിലധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് അതീവ ഗൗരവമർഹിക്കുന്നതാണ്.