കോന്നി: സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിക്ക് പീഡനത്തിനു വിധേയായിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇതേത്തുടര്‍ന്ന് കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. കുട്ടികള്‍ തമ്മിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമാണോ ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പത്തിലധികം പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും ഇതില്‍ ആറുപേര്‍ സഹപാഠികളാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂടല്‍ പോലീസ് സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്കൂളിന് സമീപത്തും കസ്റ്റഡിയിലായ പെണ്‍കുട്ടിയുടെ വീട്ടിലും പീഡനം നടന്നുവെന്നായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. എന്നാല്പേലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടി പറഞ്ഞ സമയത്ത് കസ്റ്റഡിയിലായവര്‍ ആരും ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് മൊഴികളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ട പോലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങുകയായിരുന്നു.
വൈദ്യപരിശോധനാ ഫലം ലഭിച്ചതിനു് ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍, സഹപാഠികള്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരോട് കമ്മീഷന് അടിയന്തര റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
