വഞ്ചിക്കപ്പെടാന്‍ ബാങ്കുകള്‍ ബാക്കിയാവുന്നു; ഇക്കുറി തട്ടിപ്പിനിരയായത് ഓറിയന്റല്‍ ബാങ്ക്;390 കോടി രൂപ തട്ടിച്ചത് ഡല്‍ഹിയിലെ വമ്പന്‍ ജ്യുവല്ലറി; ഉടമ പത്തുമാസമായി ഒളിവില്‍…

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതിനു പിന്നാലെ മറ്റൊരു വന്‍ തട്ടിപ്പു കൂടി പുറത്തു വന്നു. ഇക്കുറി ഓറിയന്റല്‍ ബാങ്കാണ് തട്ടിപ്പിനിരയായത്. ഡല്‍ഹിയിലെ ദ്വാരകാ ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്യുവല്ലറി 390 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പു നടത്തിയതായാണ് ബാങ്കിന്റെ ആരോപണം.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്റെ പരാതിയില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 16 നായിരുന്നു ബാങ്ക് പരാതിയുമായി സിബിഐയ്ക്ക് മുന്നിലെത്തിയത്. വജ്ര ആഭരണം നടത്തുന്ന സ്ഥാപനം ബാങ്കിന്റെ ഗ്രേറ്റര്‍ കൈലാഷ് 2 ശാഖയില്‍ നിന്നും ജാമ്യപത്രം ഉപയോഗിച്ച് 2007 മുതല്‍ വായ്പ നേടിയിരുന്നു. എന്നാല്‍ തുക തിരിച്ചടയ്ക്കാതെ ഉടമകള്‍ മുങ്ങിയെന്നായിരുന്നു പരാതി.

10 മാസമായി കമ്പനി നടത്തുന്ന ഡയറക്ടര്‍മാര്‍ റീത്ത, സഭ്യാ സേത് എന്നിവരും കുടുംബാംഗങ്ങളും സ്ഥലത്തില്ലെന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ പറഞ്ഞിരിക്കുന്നത്. 11,300 കോടി വായ്പാതട്ടിപ്പ് നടത്തിയതായി നീരവ് മോഡിക്കെതിരേ പിഎന്‍ബി രംഗത്ത് വന്ന് ആറുമാസം പോലും കഴിയുന്നതിന് മുമ്പായിട്ടാണ് പുതിയ തട്ടിപ്പ് ആരോപണം രംഗപ്രവേശം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ പത്തു മാസമായി സഭ്യാസേഥിനെയും കുടുംബത്തെയും പറ്റി യാതൊരു വിവരവും ഇല്ലാതായതോടെ ഇയാള്‍ ഇന്ത്യ വിട്ടിരിക്കാം എന്നാണ് ബാങ്ക് സംശയിക്കുന്നത്. ദ്വാരകാ ദാസ് സേത്ത് ഫോറിന്‍ ബില്ലും ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റും ഉള്‍പ്പെടെ ബാങ്കിന്റെ വിവിധ അന്താരാഷ്ട്ര ക്രെഡിറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ചിരുന്നതായും ബാങ്ക് വ്യക്തമാക്കി. ദുബായ് യില്‍ ഫ്രേയാ ട്രേഡിംഗ് കോ എന്ന സ്ഥാപനം സഭ്യ ഉണ്ടാക്കിയിരുന്നതായും ഓറിയന്റല്‍ ബാങ്ക് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നാലു വര്‍ഷമായി സഭ്യാസേത്ത് ബന്ധപ്പെട്ടിട്ടേയില്ല എന്നാണ് ഫ്രേയാ ട്രേഡിഗഗ് കമ്പനിയുടെ ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്. ഇനിയും ഇത്തരത്തില്‍ നിരവധി ബാങ്കുകളിലെ തട്ടിപ്പു വിവരങ്ങള്‍ പുറത്തു വരുമെന്നാണ് സൂചന.

 

Related posts