ജില്ലാ ജയിലിൽ
ആലപ്പുഴ: ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്റെ മർദനം. സംഭവത്തിൽ അടിപിടിക്കേസിലെ പ്രതിയായ റോണിക്കെതിരേ (40) സൗത്ത് പോലീസ് കേസെടുത്തു. പോക്സോ കേസ് പ്രതി തങ്കപ്പനാണ് (85) മർദനമേറ്റത്. പുതുവത്സരദിനത്തിലായിരുന്നു സംഭവം. ഇരുവരും കഴിഞ്ഞ 31നാണ് ജില്ലാ ജയിലിലെത്തിയത്.
തങ്കപ്പൻ പോക്സോ കേസിലെ പ്രതിയാണെന്ന് റോണിക്ക് അറിയില്ലായിരുന്നു. ഇതറിഞ്ഞതോടെ തനിക്കും പെൺമക്കളുണ്ടെന്ന് പറഞ്ഞുകൊണ്ട് മർദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ജയിൽ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഒരച്ഛനെന്ന നിലയിലുള്ള രോഷം കൊണ്ട് മർദിച്ചതാണെന്നായിരുന്നു പ്രതി പോലീസിനോടു പറഞ്ഞത്.
സംഭവത്തിൽ തങ്കപ്പന്റെ പല്ലുകൊഴിഞ്ഞു. കഴിഞ്ഞ 29നും ജില്ലാ ജയിലിൽ തടവുകാരനെ സഹതടവുകാരൻ മർദിച്ചിരുന്നു. ജില്ലാ ജയിലിലെ തടവുകാരനായ തമ്പിക്കുട്ടനാണ് (53) മർദനമേറ്റത്.
ജയിലിൽ മൂത്രമൊഴിച്ചുവെന്ന വിരോധത്തിലാണ് സഹതടവുകാരനായ മണികണ്ഠൻ തമ്പിക്കുട്ടനെ മർദിച്ചത്. തന്റെ ദേഹം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ബാത്ത്റൂമിൽ എത്തിക്കുകയും തലയ്ക്ക് കൈകൊണ്ടും പ്ലാസ്റ്റിക്ക് ബക്കറ്റുപയോഗിച്ചും മർദിക്കുകയായിരുന്നു. ഈ സംഭവത്തിലും സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
