പെണ്‍കുട്ടിയുടെ തോളില്‍ കയ്യിട്ട് വനിതാപോലീസുകാര്‍ ബസ് സ്റ്റാന്‍ഡില്‍! പിന്നീട് പെണ്‍കുട്ടിയേയും കൊണ്ട് ബസുകളില്‍; ഞരമ്പുരോഗികളെ തുരത്താന്‍ വ്യത്യസ്ത ആശയവുമായി തൃശൂര്‍ പോലീസ്

തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നിന്നിരുന്നവര്‍ ആ കാഴ്ചകണ്ട് തെല്ലൊന്നമ്പരന്നു. ചുരിദാറിട്ട ഒരു പെണ്‍കുട്ടിയുടെ രണ്ടു തോളിലും പിടിച്ച് രണ്ട് വനിതാ പോലീസുകാര്‍ വരുന്നു. അടുത്തു വന്നപ്പോഴാണ് മനസിലാകുന്നത്, യഥാര്‍ത്ഥ പെണ്‍കുട്ടിയല്ല പോലീസിനൊപ്പമുള്ളത്. തുണിക്കടകളില്‍ വസ്ത്രം ധരിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രതിമയാണ് അവരുടെ നടുവില്‍ നില്‍ക്കുന്നത്.

പിന്നീട് അവര്‍ മാറിമാറി ഓരോ ബസുകളില്‍ കയറുന്നു. ബസില്‍ കച്ചവടക്കാര്‍ കയറി ഡയലോഗുകള്‍ അടിക്കുന്നതുപോലെ അതേസ്ഥാനത്ത് വനിതാ പോലീസുകാരും പാവകളും. ”ഇതൊരു പെണ്ണിന്റെ രൂപമുള്ള പാവയാണ്. ഈ പാവയെ എവിടെ തൊട്ടാലും പ്രതികരിക്കില്ല.

കാരണം, ജീവനില്ലല്ലോ. ഈ പാവകള്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ആരെങ്കിലും തൊട്ടാലും അതറിയില്ല. സ്ത്രീകള്‍ പാവയെ പോലെയാകരുത്. പ്രതികരിക്കണം. കാരണം യഥാര്‍ത്ഥ സ്ത്രീകള്‍ക്ക് ജീവനുണ്ടല്ലോ?.” ഇത്രയും കേട്ടുകഴിഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. സ്ത്രീശാക്തീകരണമാണ് ലക്ഷ്യം.

ബസിനകത്ത് സ്ത്രീകള്‍ പലപ്പോഴും അപമാനിക്കപ്പെടാറുണ്ട്. ദേഹത്ത് തൊട്ട് ശല്യം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു. പരാതി നല്‍കിയ സ്ത്രീകളോട് സംസാരിച്ചപ്പോള്‍ ഉടനെ പ്രതികരിക്കാന്‍ പലര്‍ക്കും ഭയമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പിന്നെ, സ്ത്രീകളെക്കൊണ്ട് പ്രതികരിപ്പിക്കാന്‍ എന്താണൊരു വഴിയെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ചവന്നു.

റൂറല്‍ എസ്.പി. ജി.എച്ച്. യതീഷ്ചന്ദ്രയാണ് പാവയെ ഇറക്കി ബോധവത്കണം നടത്താനുള്ള ആശയം അവതരിപ്പിച്ചത്. ഇനിയുള്ള നാളുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതാപോലീസുകാര്‍ പാവകളുമായി ബോധവത്കരണത്തിന് ഇറങ്ങുമെന്നാണ് അറിയുന്നത്.

അതുകൊണ്ട് സ്ത്രീകളെ ശല്യപ്പെടുത്താന്‍ ഒരുമ്പെട്ടിറങ്ങുന്നവര്‍ കുടുങ്ങുമെന്ന് ഉറപ്പ്. കാരണം, ആരെങ്കിലും ദേഹത്തു തൊട്ട് ശല്യപ്പെടുത്തിയാല്‍ സ്ത്രീകള്‍ പ്രതികരിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

 

Related posts