കര്‍ണാടകത്തില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടര്‍മാര്‍ക്ക് നല്‍കിയത് ആയിരങ്ങള്‍; വിലപേശലില്‍ പലര്‍ക്കും ലഭിച്ചത് 700 മുതല്‍ 2000 രൂപ വരെ; മദ്യവും യഥേഷ്ടം ഒഴുക്കി…

കര്‍ണാടക: കഴിഞ്ഞ ദിവസം നടന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒഴുക്കിയത് കോടികളെന്ന് വിവരം. വോട്ടര്‍മാര്‍ക്ക് ആയിരവും രണ്ടായിരവും വച്ചാണ് ഇരുപാര്‍ട്ടികളില്‍ നിന്നും ലഭിച്ചത്. കൂടാതെ മദ്യവും യഥേഷ്ടം ഒഴുക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മാസം 2000 രൂപ മാത്രം വരുമാനം ഉളള വീട്ടമ്മമാര്‍ക്ക് ആയിരങ്ങള്‍ നല്‍കിയാണ് വോട്ടു വാങ്ങിയതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 500 രൂപയാണ് കിട്ടിയതെന്നും ഈ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും 1000 രൂപ വീതം നല്‍കിയതായും നാഗവല്ലി എന്ന വീട്ടമ്മയുടെ വാക്കുകളെ ഉദ്ദരിച്ച് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനാര്‍ത്ഥിത്വം വിലയിരുത്തിയാണ് എത്ര രൂപ നല്‍കണമെന്ന് കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചില സമുദായങ്ങളേയും പ്രദേശങ്ങളിലേയും രാഷ്ട്രീയം മനസിലാക്കി പണവും മദ്യവും നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി മല്‍സരിക്കുന്ന ബിടിഎം പ്രദേശത്ത് 2000 രൂപയാണ് ഇരു പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് നല്‍കിയത്. യുവാക്കളെയാണ് കൂടുതലായും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാധീനിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി സ്ഥാനാര്‍ത്ഥി ബി.ശ്രീരാമലുവും പോരാടിയ ബദാമിയില്‍ മദ്യവും പണവും ദിവസങ്ങളായി ഒഴുകുന്നതായി ഒരു ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. 700 രൂപയാണ് ആദ്യം വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ വോട്ടര്‍മാര്‍ വിലപേശി ഇത് 2000 രൂപയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ എക്‌സിറ്റ് പോള്‍ സര്‍വേകളും തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ജെഡിഎസിന്റെ സീറ്റുകളും തീരുമാനവും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നും സര്‍വ്വേ പറയുന്നു. 70 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബദാമിയിലെ ബൂത്ത് നമ്പര്‍ 142,143,145 ലുമാണ് കുറവ് വോട്ടിംഗ രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയായ പ്രദേശത്തു നിന്നും ആളുകള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനത്തേക്ക് പോയതിനാലാണ് ശതമാനം കുറഞ്ഞതെന്നാണ് കരുതുന്നത്.

Related posts