റേഷന്‍ കടയുടമകളുടെ കമ്മീഷന്‍ കൂട്ടണം! എല്‍പിജി സിലിണ്ടറുകളുടെ വിപണനത്തിന് റേഷന്‍ കടകള്‍ക്കും അനുമതി നല്‍കണം; ഗുജറാത്തില്‍ നടക്കുന്ന റേഷന്‍ സമരം നയിക്കുന്നത് നരേന്ദ്ര മോദിയുടെ അനുജന്‍ പ്രഹ്ലാദ് മോദി

റേഷന്‍ കടയുടമകളുടെ കമ്മീഷന്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ഒന്നിന് ഗുജറാത്തില്‍ നടക്കുന്ന റേഷന്‍ സമരം നയിക്കുന്നത് നരേന്ദ്ര മോദിയുടെ അനുജന്‍ പ്രഹ്‌ളാദ് മോദി. കേരളത്തിലും മറ്റും നല്‍കുന്നത്ര കമ്മീഷന്‍ ഇവിടെയും ലഭിക്കണമെന്നാണ് ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായ അദ്ദേഹത്തിന്റെ മുഖ്യ ആവശ്യം.

സംസ്ഥാനത്തെ 18000 ത്തോളം റേഷന്‍ കടയുടമകള്‍ക്ക് ക്വിന്റലിന് 85 രൂപയാണ് കമ്മീഷന്‍ കിട്ടുന്നത്. ഗോവയില്‍ 230, കേരളത്തില്‍ 220, രാജസ്ഥാനില്‍ 200 രൂപ എന്നിങ്ങനെ കിട്ടുമ്പോള്‍ ഗുജറാത്തിലേത് മാത്രം തുച്ഛമാണെന്ന് പ്രഹ്ളാദ് മോദി പറഞ്ഞു. റേഷന്‍ കടകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ മാറ്റണമെന്നാണ് മറ്റൊരു ആവശ്യം. ഇതിലെ തകരാറുകള്‍ മൂലം ഉടമകളും ഉപഭോക്താക്കളും തമ്മില്‍ പലയിടത്തും ശണ്ഠയാണ്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ മുഴുവന്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ മറിച്ചു വിറ്റ അഴിമതിയും പുറത്തു വന്നിരുന്നു. മണ്ണെണ്ണ വില്‍ക്കുന്നത് കുറഞ്ഞതിനാല്‍ എല്‍പിജി സിലിണ്ടറുകളുടെ വിപണനത്തിന് റേഷന്‍ കടകള്‍ക്കും അനുമതി നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. ഹോളി അടുക്കവേ സമരവുമായി ഇവര്‍ മുന്നോട്ട് പോയാല്‍ അത് സര്‍ക്കാരിന് വലിയ തലവേദനയായിരിക്കും.

 

Related posts