നടന്മാരോടുള്ള സ്നേഹം അവരുടെ അഭിനയപാടവത്തോടുള്ളതാണ് മറിച്ച് അതിനെ രാഷ്ട്രീയ പിന്തുണയായി കാണരുതെന്ന് പ്രകാശ് രാജ്. തമിഴ്നാട്ടിൽ നിലവിൽ മൂന്ന് തരം രാഷ്ട്രീയ മാതൃകകളാണുള്ളത്. ദ്രാവിഡ മോഡൽ, അടിമ മോഡൽ പിന്നെ സിനിമ മോഡൽ. സിനിമയിൽ നിങ്ങൾക്ക് ഡോക്ടറോ എഞ്ചിനീയറോ എന്തിന് മുഖ്യമന്ത്രിയോ ആകാം.
എന്നാൽ രാഷ്ട്രീയത്തിൽ എങ്ങനെയാണ് നേരിട്ട് മുഖ്യമന്ത്രിയാകാൻ കഴിയുക? എന്നെപ്പോലെ നിങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? തമിഴ്നാട് പ്രശ്നങ്ങൾ നേരിട്ടപ്പോൾ അല്ലെങ്കിൽ ഭാഷയ്ക്കും അന്തസിനും വേണ്ടി പോരാട്ടം നടന്നപ്പോൾ നിങ്ങൾ ജനങ്ങൾക്കൊപ്പം നിന്നിട്ടുണ്ടോ? ജനങ്ങൾ നിങ്ങൾക്ക് നൽകുന്ന സ്നേഹം നിങ്ങളുടെ കഴിവിനോടുള്ളതാണ്, രാഷ്ട്രീയത്തോടല്ല. വെയിലത്ത് ക്യൂ നിന്ന് ടിക്കറ്റെടുത്തും കട്ടൗട്ടുകൾ വച്ചും സ്നേഹം പ്രകടിപ്പിച്ച ആരാധകരെ ഇപ്പോൾ രാഷ്ട്രീയ പ്രവേശനത്തിനായി ഉപയോഗിക്കുകയാണോ.
എനിക്ക് ഒരു നടനെ ഇഷ്ടമാണെങ്കിൽ തൊണ്ട പൊട്ടുമാറ് വിസിൽ അടിക്കാം. എന്നാൽ അവർക്ക് രാജ്യം വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല. രാഷ്ട്രീയം വേറെ, സിനിമ വേറെ. ആ സ്നേഹം വേറെയാണ്, ഈ ഉത്തരവാദിത്തം വേറെയാണ്. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കണം എന്ന് പ്രകാശ് രാജ് പറഞ്ഞു.
