പ്രവാസികളേറെയുണ്ട് ഷാർജയിൽ. ലോകത്തിന്റെ പലഭാഗത്തു നിന്നും ഷാർജയിൽ ജോലിക്കും മറ്റുമായി വന്നണഞ്ഞിട്ടുള്ള പ്രവാസി തൊഴിലാളികൾക്കു മാത്രമായി സജയിൽ ഷോപ്പിംഗ് മാൾ വരുന്നു.
ലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയിൽ താമസിക്കുന്നത്. മാളിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. യുഎഇ സുപ്രീം കൗണ്‍സിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശപ്രകാരമാണ് മാൾ നിർമിക്കുന്നതെന്ന് ലേബർ സ്റ്റാൻഡേർഡ്സ് ഡവലപ്മെന്റ് അഥോറിറ്റി ചെയർമാൻ സലിം യൂസഫ് അൽ ഖസീർ പറഞ്ഞു.
എമിറേറ്റിലെ തൊഴിലാളികളിൽ എഴുപത് ശതമാനവും സജ മേഖലയിലാണ് താമസിക്കുന്നത്. 88 കടകൾ ഉൾക്കൊള്ളുന്ന മാളിൽ 1,000 പേർക്ക് ഇരിക്കാവുന്ന 2 സിനിമാശാലകൾ, ആശുപത്രി എന്നിവയുമുണ്ടാകും. സജ വ്യവസായ മേഖലയ്ക്കും ഷാർജ രാജ്യാന്തര വിമാനത്താവളത്തിനും ഇടയിൽ പാർക്കുകൾ നിർമിക്കാനും പദ്ധതിയുണ്ട്.