കുറ്റവാളിയുടെ മകള്‍ അങ്ങനെ പഠിച്ച് ഡോക്ടറാകേണ്ട ! തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിലക്കി

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിലക്കി. പിതാവ് തടവുകാരനായതിന്റെ പേരിലാണ് മകളെ പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പാള്‍ വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം, കോളേജ് അധികാരിയായ പ്രിന്‍സിപ്പാളിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.പ്രിന്‍സിപ്പാള്‍ ഡോ താജുരാജ് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. എടപ്പാളിലെ ഒരു പ്രമുഖ തീയ്യേറ്ററിലുണ്ടായ ബാലപീഡനത്തില്‍ മെയ് 12ന് മൊയ്തീന്‍കുട്ടി അറസ്റ്റിലായിരുന്നു.

ഈ സംഭവത്തിന് ശേഷമാണ് കോളജില്‍ പെണ്‍കുട്ടിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ‘കുറ്റവാളിയുടെ മകളാ’യതു കൊണ്ട് കോളജില്‍ വരേണ്ടതില്ലെന്നും പരീക്ഷയ്ക്ക് ഹാജരായാല്‍ മതിയെന്നും പ്രിന്‍സിപ്പാള്‍ തന്റെ ഭാര്യയെ ഫോണ്‍ വഴി അറിയിച്ചതായി മൊയ്തീന്‍ കുട്ടി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

അതേസമയം, പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നായിരുന്നു കോളജ് അധികൃതര്‍ കുട്ടിയെ അറിയിച്ചത്. ജൂണ്‍ 25ന് കോളജില്‍ ഫീസടയ്ക്കാന്‍ ചെന്നപ്പോള്‍ അതുവാങ്ങാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു. അടുത്ത വര്‍ഷം പരീക്ഷയെഴുതാനായിരുന്നു നിര്‍ദ്ദേശം.

12 ദിവസത്തെ ഹാജര്‍ കുറവുണ്ടെന്നാണ് കോളജ് കണ്ടുപിടിച്ച വാദം. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും പരീക്ഷ ഏഴുതിക്കാന്‍ ഇവര്‍ തയാറായില്ല. മകളുടെ വിദ്യാഭ്യാസം വഴിമുട്ടിയതോടെ മൊയ്തീന്‍കുട്ടി മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് സൂപ്രണ്ട് മുഖാന്തിരം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ കോളജ് പ്രിന്‍സിപ്പാളിനെതിരേ കേസെടുത്തത്.

Related posts