‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്,;വാഴ്ത്തിപ്പാടിയവര്‍ തന്നെ ഇപ്പോള്‍ ട്രോളിക്കൊല്ലുന്നുവെന്ന് പ്രിയാ വാര്യര്‍

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. പാട്ടിന്റെ ദൃശ്യത്തില്‍ പ്രിയയുടെ കണ്ണിറുക്കല്‍ ലോകമെമ്പാടുമുള്ള യുവാക്കളുടെ ഹൃദയത്തിലാണ് തറച്ചത്.

എന്നാല്‍ പുകഴ്ത്തലുകള്‍ വിമര്‍ശനങ്ങളാകാന്‍ അധികം താമസമുണ്ടായില്ല. ഇതേത്തുടര്‍ന്ന് നടിയ്‌ക്കെതിരേ നിരവധി ട്രോളുകളുമിറങ്ങി. ഇപ്പോഴിതാ ഇത്തരം ട്രോളുകള്‍ തന്നെ വേദനിപ്പിക്കുകയാണെന്ന തുറന്നുപറഞ്ഞ് പ്രിയ രംഗത്തെത്തിയിരിക്കുന്നു.

അഭിനേത്രി എന്ന നിലയില്‍ കഴിവ് പോലും തെളിയിക്കാന്‍ അവസരം നല്‍കാതെയാണ് ആളുകള്‍ തന്നെ ട്രോളുന്നതെന്നും നസ്രിയയുടെ തിരിച്ചു വരവും തന്നെയും ചേര്‍ത്ത് പുറത്തു വന്ന ട്രോളുകള്‍ വളരെയേറെ വേദനിപ്പിച്ചെന്നുമാണ് നടിയുടെ പരാതി.

എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു.

അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്. ‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല’ എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ്.

ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും തെളിയിക്കാനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാന്‍ അറിയുമോയെന്നൊക്കെ കണ്ടതിനു ശേഷം മാത്രം അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു.

വേറൊരു നടിയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നത് ശരിയാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുന്‍പ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസിലാകും വരെ കാത്തിരുന്ന് കൂടെ?’ പ്രിയ വാര്യര്‍ ചോദിച്ചു.

ഐ.പി.എല്‍ സമയത്താണ് മഞ്ചിന്റെ പരസ്യം ചെയ്തത്. സീസണ്‍ അവസാനിച്ചപ്പോള്‍ പരസ്യവും കുറച്ചു. പിന്നീടാണ് ചാനല്‍ വര്‍ത്തകളിലൊക്കെ ഒരു കോടി ചിലവില്‍ ചെയ്ത പ്രിയ വാര്യരുടെ പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്നും പരസ്യം പിന്‍വലിച്ചെന്നുമൊക്കെ കാണുന്നത്.

മഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കേറ്റവും ലാഭമുണ്ടാക്കിയ പരസ്യമാണതെന്നാണ് അവര്‍ പറഞ്ഞത്. തെറ്റിദ്ധാരണ മാറ്റാന്‍ പത്ര സമ്മേളനം നടത്താമെന്നും പറഞ്ഞു. പക്ഷെ ഇപ്പോഴും ആ വ്യാജ വാര്‍ത്ത സത്യമാണെന്നാണ് പലരും വിശ്വസിക്കുന്നത്. പ്രിയ പറയുന്നു.

രാഹുല്‍ ഗാന്ധി വിങ്ക് ചെയ്തത് എന്നെ കോപ്പിയടിച്ചാണെന്നും പറഞ്ഞായിരുന്നു അടുത്ത ആരോപണം. കോളേജില്‍ നിന്നും വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ ചാനലുകാര്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അദ്ദേഹം വിങ്ക് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞു.

പക്ഷെ കുറച്ചു കൂടി അതിശയോക്തി കലര്‍ന്ന മറുപടി വേണമെന്ന് പറഞ്ഞപ്പോള്‍ എന്റെ സിഗ്‌നേച്ചര്‍ സിംബലായ കണ്ണിറുക്കല്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അങ്ങ് പറഞ്ഞു. പക്ഷെ അദ്ദേഹം എന്റെ സിംബല്‍ കോപ്പിയടിച്ചെന്ന് ഞാന്‍ പറഞ്ഞതായാണ് വാര്‍ത്തയും ട്രോളും വന്നത്. ഞാന്‍ പിന്നെ എങ്ങനെയാണ് പറയേണ്ടത്.

ഈ വിവാദങ്ങളൊക്കെ വെറുതെ ഉണ്ടാക്കുകയാണ് ഒരാള്‍ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ചു ആളുകളാണ് ഇതിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്’ പ്രിയ പറയുന്നു. എന്തായാലും പ്രിയയുടെ ഈ വിഷമം കണ്ടിട്ട് ആളുകളുടെ മനസ്സലിയുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Related posts