കാണാതെ പഠിച്ച് സര്‍ക്കാര്‍ ജോലി നേടാമെന്ന മോഹം അങ്ങ് ഉപേക്ഷിച്ചേക്കൂ ! പുതിയ പരീക്ഷാ സംവിധാനവുമായി പിഎസ് സി; പുതുവര്‍ഷം ആരംഭിക്കുന്നത് പുത്തന്‍ പരീക്ഷണങ്ങളുമായി…

തിരുവനന്തപുരം: ഒഎംആര്‍ ഷീറ്റ് കറുപ്പിച്ച് സര്‍ക്കാര്‍ ജോലി നേടുന്ന പതിവ് അവസാനിക്കുന്നു. ഒറ്റ പരീക്ഷയിലൂടെയും ഒറ്റവാക്കിലെ ഉത്തരത്തിലൂടെയും ഇനി സര്‍ക്കാര്‍ ജോലി നേടാനാവില്ല. പുതുവര്‍ഷത്തില്‍ പിഎസ്‌സിയുടെ പുതിയ പരീക്ഷാ സംവിധാനം പ്രാബല്യത്തില്‍ വരും. തത്വത്തില്‍ അംഗീകരിച്ച പരിക്ഷ്‌കാര നിര്‍ദ്ദേശങ്ങള്‍ 2018 മാര്‍ച്ചോടെ പ്രാബല്യത്തില്‍കൊണ്ടുവരാനാണ് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പദ്ധതി.

എങ്ങനെയും സര്‍ക്കാര്‍ ജോലി നേടിയെടുക്കാനായി ഉദ്യോഗസ്ഥര്‍ കാണാപ്പാഠം പഠിച്ചെഴുതുന്ന രീതി പരിഷ്‌കരിക്കാന്‍ സമയമായെന്നാണ് പിഎസ് സിയുടെ വിലയിരുത്തല്‍. വിവരാണാത്മക ഉത്തരങ്ങള്‍ എഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇനി പിഎസ്‌സി പരീക്ഷകള്‍ക്കുണ്ടാവുക. കൂടാതെ തസ്തികകള്‍ക്കനുസരിച്ച് ഒന്നോ, രണ്ടോ ഘട്ടങ്ങളായിട്ടുള്ള പരീക്ഷയായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ എഴുതേണ്ടത്.

വിവരാണാത്മക പരീക്ഷ മൂല്യനിര്‍ണ്ണയം ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ രൂപീകരിക്കാനുള്ള പണിപ്പുരയിലാണ് ഇപ്പോള്‍ പിഎസ്‌സി. വിവരാണാത്മക പരീക്ഷയ്ക്കും ഓണ്‍ലൈന്‍ സംവിധാനം സാധ്യമാക്കിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ മാതൃകയാണ് പിഎസ്‌സിയും സ്വീകരിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഒഎംആര്‍ പരീക്ഷയ്ക്കുമാത്രമെ ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയം നടത്തുന്നുള്ളു. അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും പുതിയ പരീക്ഷാ സമ്പ്രദായത്തിലൂടെ കഴിയുമെന്നാണ് പിഎസ്‌സിയുടെ പ്രതീക്ഷ. 2018 മുതല്‍ എസ്എസ്എല്‍സി, പ്ലസ്ടൂ, ഡിഗ്രി യോഗ്യതയുള്ള തസ്തികകളില്‍ ഇനി ഒന്നിച്ചാവും പരീക്ഷ നടത്തുക. ഒരേ യോഗ്യതയുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ ഒറ്റ പരീക്ഷയും, രണ്ടാം ഘട്ടത്തില്‍ തസ്തികയുടെ വ്യത്യാസമനുസരിച്ചുള്ള പരീക്ഷയായിരിക്കും നടത്തുക. കൂടാതെ പ്രായോഗിക പരീക്ഷ വരുന്ന തസ്തികയ്ക്കും ഒന്നിച്ചായിരിക്കും വിജ്ഞാപനമിറക്കുക. കോച്ചിംഗ് സെന്ററുകാര്‍ക്കും ഈയൊരു തീരുമാനം തിരിച്ചടിയാകാനാണ് സാധ്യത.

 

Related posts