വന്‍കിട തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരം നല്‍കിയിരുന്നു! പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് വര്‍ധിച്ചു വരുന്നു; വെളിപ്പെടുത്തലുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍

വന്‍കിട സാമ്പത്തിക തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരം നല്‍കിയിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ നല്‍കിയ റിപ്പോര്‍ട്ടിലാണ് രഘുറാം രാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വന്‍കിട തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിന്‍മേല്‍ എന്തങ്കിലും നടപടി സ്വീകരിച്ചുവൊയെന്ന് അറിയില്ലെന്നും രഘുറാം രാജന്‍ പറഞ്ഞു.

മൊത്തം നിഷ്‌ക്രിയ ആസ്തിയുമായി താരതമ്യം ചെയ്താല്‍ തട്ടിപ്പ് തുക കുറവാണെങ്കിലും പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് വര്‍ധിച്ചു വരികയാണെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. വന്‍കിട വായ്പാ തട്ടിപ്പുകള്‍ക്ക് ബാങ്കും സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണെന്ന് രഘുറാം രാജന്‍ കൂട്ടിചേര്‍ത്തു.

കടം തിരിച്ചു പിടിക്കല്‍ നടപടികള്‍ ശക്തമാക്കണമെന്നും, പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാരില്‍ നിന്നും ആരോഗ്യകരമായ അകലം പാലിക്കണമെന്നും അദ്ദേഹം പറയുന്നു.

താന്‍ ഗവര്‍ണറായിരിക്കെ തട്ടിപ്പുകാരെ നിരീക്ഷിക്കുന്നതിന് ഒരു സെല്‍ രൂപീകരിച്ചിരുന്നു. അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നതിനാണ് സെല്‍ രൂപീകരിച്ചത്. സെല്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനേയും അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും രഘുറാം രാജന്‍ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക വളര്‍ച്ചയും മുരടിപ്പിലാണ്. ബാങ്കുകള്‍ അമിത ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതും സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസമാകുന്നു.

അമിത ആത്മവിശ്വാസം പുലര്‍ത്തിയ ബാങ്കുകളാകട്ടെ വായ്പാ നടപടിക്രമങ്ങള്‍ പാലിച്ചുമില്ല. ബാങ്കിങ് മേഖലയിലെ കൃത്യമായ വിശകലനങ്ങള്‍ക്കും ആരും തയാറായിട്ടില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായെങ്കില്‍ മാത്രമേ നിഷ്‌ക്രിയാസ്തി കുറയ്ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. നിഷ്‌ക്രിയ്സ്തി സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് ആര്‍.ബി.ഐ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്‍കിയിരുന്നു.

Related posts