അരേ…വാഹ്! ഭംഗിയുള്ള എംപിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്; വനിതാ എംപിമാരായ മിമി ചക്രബര്‍ത്തിയേയും നുസ്രത്ത് ജഹാനെയും അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ; വിവാദം

സുപ്രധാന മുന്നണികളെയെല്ലാം ഞെട്ടിച്ചുകൊണ്ട് തന്നെ പതിനാഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുകയാണ്. ബഹുഭൂരിപക്ഷത്തോടെ രണ്ടാം ഘട്ടത്തില്‍ അധികാരത്തിലേറാന്‍ എന്‍ഡിഎ നേതൃത്വം തയാറെടുത്തു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വനിതാ സാന്നിധ്യമുള്ള ലോക്‌സഭയായിരിക്കും ഇതെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. അതും ചെറുപ്പക്കാരായ വനിതാ എംപിമാര്‍ കൂടുതലുള്ള ഒരു ലോക്‌സഭയാണ് ഇത്.

ഈ നേട്ടത്തെക്കുറിച്ച് അഭിനന്ദനങ്ങള്‍ നാനാഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതനിടെയാണ് കോണ്‍ഗ്രസിന്റെ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട നടിമാരായ മിമി ചക്രബര്‍ത്തിയേയൂം നുസ്രത്ത് ജഹാനെയും അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.

‘ഭംഗിയുള്ള എം.പിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്’ എന്നാണ് എം.പിമാരെ അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേരും ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യുന്നതും രാംഗോപാല്‍ വര്‍മ ഷെയര്‍ ചെയ്തിട്ടുണ്ട്.

‘വാഹ് വാഹ് വാഹ്… ബംഗാളില്‍ നിന്നുള്ള പുതിയ എം.പിമാര്‍. മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും.. ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട്. ഭംഗിയുള്ള എം.പിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്’ എന്നാണ് രാംഗോപാല്‍ വര്‍മ നടിമാരെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തത്.

ഇത്തവണ ലോക്‌സഭയിലേക്കു ജയിച്ചുകയറിയ വനിതകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടുപേരാണ് മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളായ ജദവ്പൂര്‍, ബസീര്‍ഹട്ട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ ലോക്സഭയിലേക്ക് മത്സരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വന്‍ ലൈംഗികാധിക്ഷേപമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. പൊതുയോഗങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അടക്കം ഇവര്‍ക്കെതിരേ ലൈംഗികച്ചുവ കലര്‍ന്ന പരിഹാസങ്ങളിറങ്ങിയിരുന്നു.

സംസ്ഥാനത്തു മത്സരിച്ച മറ്റേതൊരു സെലിബ്രിറ്റിയേക്കാളും ക്രൂരമായാണ് ഇരുവര്‍ക്കുമെതിരേ സൈബറാക്രമണം അടക്കം നടന്നത്. ഇതിനെയൊക്കെ അതിജീവിച്ചാണ് ഇവര്‍ വന്‍ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലെത്തിയത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് ജഹാന്‍. മിമി അഞ്ചാമത്തേയും.

2.95 ലക്ഷം വോട്ടുകള്‍ക്ക് മിമി ജയിച്ചപ്പോള്‍, ജഹാന്റെ വിജയം മൂന്നരലക്ഷം വോട്ടുകള്‍ക്കായിരുന്നു. 1.30 ലക്ഷം വോട്ടുകള്‍ക്കു താഴെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു തൃണമൂലിനിത്.

Related posts